ഇടുക്കി; എ രാജയ്ക്ക് ദേവികുളം എംഎൽഎയായി തുടരാം. രാജയുടെ തെരഞ്ഞെടുപ്പ് സുപ്രീം കോടതി ശരി വെച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, രാജ സംവരണത്തിന് അര്‍ഹനാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ എ രാജ നൽകിയ അപ്പീലിലാണ് ജഡ്ജിമാരായ എ അമാനുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.
യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാര്‍ നല്കിയ ഹര്‍ജിയില്‍ സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി 2023 മാർച്ച് 20നാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.
എ രാജയ്ക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടായിരുന്നെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. 1950ന് മുമ്പ് കുടുംബം കുടിയേറിയതിന് രാജ നല്കിയ രേഖ കോടതി അംഗീകരിച്ചു. എംഎൽഎ എന്ന നിലയ്ക്കുള്ള ഇതു വരെയുള്ള എല്ലാ ആനുകൂല്യങ്ങളും രാജയ്ക്ക് നല്‍കാനും സുപ്രീം കോടതി ഉത്തരവിട്ടു.
തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്ന രാജയുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. 1950ന് മുമ്പ് കുടിയേറിയതിനാൽ കേരളത്തിലെ സംവരണത്തിന് അർഹതയുണ്ടെന്നായിരുന്നു രാജയുടെ വാദം
അതേസമയം, രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിന്റെ വാദം