ലഹരി വാങ്ങാൻ പണമില്ല, ദമ്പതികൾ തങ്ങളുടെ കുഞ്ഞുങ്ങളോട് ചെയ്ത ക്രൂരത ഇതാണ്, ഒടുവിൽ അറസ്റ്റ്

മുംബൈ: ലഹരിമരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ സ്വന്തം കുഞ്ഞുങ്ങളെ വില്‍പ്പന നടത്തിയ ദമ്പതികളും സുഹൃത്തുക്കളും അറസ്റ്റില്‍. ഷാബിര്‍, ഭാര്യ സനിയ ഖാന്‍, ഷാക്കീല്‍, ഏജന്റായ ഉഷ റാത്തോഡ് എന്നിവരെയാണ് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ടു വയസ് പ്രായമുള്ള ആണ്‍കുട്ടിയെയും ഒരുമാസം പ്രായമുള്ള പെണ്‍കുട്ടിെയയുമാണ് ദമ്പതികള്‍ വില്‍പ്പന നടത്തിയത്. ആണ്‍കുട്ടിയെ 60,000 രൂപയ്ക്കും പെണ്‍കുഞ്ഞിനെ 14,000 രൂപയ്ക്കുമാണ് വിറ്റത്. ഇതില്‍ പെൺകുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ആൺ കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. പ്രതി ഷാബിറും ഭാര്യ സനിയയും ലഹരിമരുന്നിന് അടിമയാണ്. ലഹരി വസ്തു വാങ്ങാന്‍ പണമില്ലാതെ വന്നപ്പോഴാണ് കുട്ടികളെ വില്‍ക്കാന്‍ തീരുമാനിച്ചത്

വില്‍പ്പന നടന്ന വിവരം അറിഞ്ഞ ഷാബിറിന്റെ സഹോദരി റുബീന പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഡിഎന്‍ നഗര്‍ പൊലീസ് ക്രൈബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആണ്‍കുട്ടിക്ക് വേണ്ടി നിരവധി സ്ഥലങ്ങളിൽ അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി