
കൻസാസ് സിറ്റി ∙ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധക്കോട്ട കെട്ടി ചെറുത്ത കുറസാവോ, ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇയിൽ ഇക്വഡോറിനെ ഗോൾരഹിത സമനിലയിൽ കുരുക്കി. അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന കുറസാവോ ഇതോടെ അവരുടെ ആദ്യ പോയിന്റ് സ്വന്തമാക്കി. 15 ഓൺടാർജറ്റ് ഷോട്ടുകളുമായി ആക്രമണത്തിര സൃഷ്ടിച്ച ഇക്വഡോറിന് പക്ഷെ, കുറസാവോ ഗോൾ കീപ്പർ എലോയ് റൂമും പ്രതിരോധ നിരയും തീർത്ത പ്രതിരോധക്കോട്ട പൊളിക്കാനായില്ല. ജർമനിയ്ക്കെതിരെ ഏഴു ഗോളുകൾ വഴങ്ങിയ കുറസാവോ, രണ്ടാം മത്സരത്തിൽ അഞ്ച് പ്രതിരോധ താരങ്ങളെ അണിനിരത്തിയാണ് കളത്തിലിറങ്ങിയത്.

ആദ്യ പകുതിയിൽ 65 ശതമാനം പന്തടക്കത്തോടെ ആധിപത്യം പുലർത്തിയ ഇക്വഡോർ, 340 പാസുകളുമാണ് നൽകിയത്. ആദ്യ 45 മിനിറ്റിൽ ആറ് ഓൺടാർജറ്റ് ഷോട്ടുകൾ തൊടുത്ത ഇക്വഡോർ, ഒരു ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഏറ്റവും കൂടുതൽ ഓൺടാർജറ്റ് ഷോട്ടുകൾ എന്ന സ്വന്തം നേട്ടം മറികടന്നു. 2006-ൽ പോളണ്ടിനെതിരെ നാല് ഓൺഷോട്ടുകളാണ് ഇക്വഡോർ അടിച്ചത്. കളിയുടെ ആദ്യ പതിനഞ്ച് മിനിറ്റിൽ രണ്ട് മികച്ച അവസരങ്ങൾ ഇക്വഡോറിന് ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. മൂന്നാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച എന്നർ വലൻസിയയുടെ നീക്കം കുറസാവോ ഗോൾ കീപ്പർ എലോയ് റൂം തടുത്തു. തുടർച്ചയായി ബോക്സിലേക്ക് ഇക്വഡോർ സ്ട്രൈക്കർമാർ ഇരച്ചുകയറിയെങ്കിലും ഗോൾവല ചലിപ്പിക്കാനായില്ല. രണ്ടാം പകുതിയിൽ ഒൻപത് ഓൺടാർജറ്റ് ഷോട്ടുകളുമായി ആക്രമണം കടുപ്പിച്ച ഇക്വഡോറിന്റെ എല്ലാ നീക്കങ്ങളും കുറസാവോ വർധിതവീര്യത്തോടെ ചെറുത്തു. ആകെ 28 ഗോൾശ്രമങ്ങൾ ഇക്വഡോർ നടത്തിയപ്പോൾ, 10 ശ്രമങ്ങൾ മാത്രമാണ് കുറസാവോ സൃഷ്ടിച്ചത്.

സമനിലയോടെ ഇരുടീമുകൾക്കും ഓരോ പോയിന്റായി. ആദ്യ മത്സരം ഐവറി കോസ്റ്റിനോട് തോറ്റ ഇക്വഡോറിന്റെ ഗ്രൂപ്പിലെ അവസാന മത്സരം 26 ന് ജർമനിയ്ക്കെതിരെയാണ്. അതേ ദിവസം കുറസാവോ, ഐവറി കോസ്റ്റിനെ നേരിടും. ജർമനി നോക്കൗട്ട് ഉറപ്പിച്ച ഗ്രൂപ്പിൽ അവസാന മത്സരത്തിലെ ഫലം ടൂർണമെന്റിൽ ഐവറി കോസ്റ്റ്, ഇക്വഡോർ, കുറസാവോ എന്നീ ടീമുകളുടെ ഭാവി നിർണയിക്കും. മൂന്നു പോയിന്റുമായി ഐവറി കോസ്റ്റ് നിലവിൽ രണ്ടാം സ്ഥാനത്താണ്.

