അച്ഛനും 4 പെണ്‍മക്കളും മരിച്ച നിലയില്‍; വിവരം പുറത്തറിഞ്ഞത് ദുർഗന്ധത്തെ തുടർന്ന്

ന്യൂഡൽഹി: ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയിൽ . ഡൽഹിയിലെ വസന്ത് കുഞ്ചിലെ ഫ്ളാറ്റിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹീര ലാലും (50) അദ്ദേഹത്തിൻറെ പെൺമക്കളായ നീതു (18), നിഷി (15), നീരു (10), നിധി (8) എന്നിവരുമാണ് മരിച്ചത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ അനുമാനം. ഫ്ലാറ്റ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പോലീസിൽ വിവരം അറിയിക്കുന്നത് വാതില്‍ ചവിട്ടി തുറന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഹീര ലാലിന്റെ മൃതദേഹം ലിവിങ് റൂമിൽ നിന്നും പെൺമക്കളുടെ മൃതദേഹം കിടപ്പുമുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. മരിച്ച പെൺകുട്ടികളിൽ രണ്ടു പേർ ഭിന്നശേഷിക്കാരായിരുന്നു.
മരപ്പണിക്കാരനായിരുന്നു ഹീര ലാൽ. ഇയാളുടെ ഭാര്യ ഒരു വർഷം മുമ്പ് ക്യാൻസർ ബാധിച്ച് മരിച്ചു.

മൃതദേഹത്തിന്റെ സമീപമായി ജ്യൂസും വിഷവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെൺമക്കളുടെ വയറിലും കഴുത്തിലും ചുവന്ന നൂൽ കൊണ്ട് കെട്ടിയിട്ടുണ്ടായിരുന്നു.
എന്തിനാണിവർ ജീവനെടുക്കിയതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. സെപ്റ്റംബർ 24 ന് ആണ് അവസാനമായി ഗൃഹനാഥൻ വീട്ടിലേക്ക് കയറി പോയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പിന്നീട് ആരും വീട്ടിൽ നിന്ന് പുറത്തു പോകുകയോ കയറി വരികയോ ചെയ്തിട്ടില്ല.