
ഡാലസ്: ഫിഫ ലോകകപ്പ് 2026 നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ. ഗ്രൂപ്പ് എഫിലെ ആവേശകരമായ അവസാന പോരാട്ടത്തിൽ സ്വീഡനെ സമനിലയിൽ തളച്ച് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ടിൽ കടന്നത്. മത്സരത്തിൽ ഇരുവരും ഓരോ ഗോൾ വീതം നേടി. ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്ന ഏക ഏഷ്യൻ ടീമാണ് ജപ്പാൻ.

കളി തുടങ്ങിയതു മുതൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചെങ്കിലും പ്രതിരോധ നിരകൾ ശക്തമായി നിലയുറപ്പിച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ജപ്പാന്റെ മധ്യനിര താരം കെയ്തോ നകാമുറ ബോക്സിന് വെളിയിൽ നിന്ന് തൊടുത്ത മനോഹരമായ ഒരു ഷോട്ട് സ്വീഡിഷ് ഗോൾകീപ്പർ ജേക്കബ് വിഡെൽ സെറ്റർസ്ട്രോം തട്ടിയകറ്റി. അതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇരു ടീമുകളും നിരന്തരം മാറ്റങ്ങൾ വരുത്തി. 56-ാം മിനിറ്റിൽ ഡെയ്സൻ മയെദയിലൂടെ ജപ്പാൻ ആദ്യ ഗോൾ നേടി. റിറ്റ്സു ഡോവാൻ നൽകിയ മികച്ചൊരു ത്രൂ പാസ് സ്വീകരിച്ച് കെൽറ്റിക് താരം മയെദ പന്ത് സ്വീഡിഷ് വലയിലെത്തിക്കുകയായിരുന്നു. സ്കോർ 1–0
എന്നാൽ ജപ്പാന്റെ ഗോൾ ആഘോഷത്തിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 62-ാം മിനിറ്റിൽ വിക്ടർ ഗ്യോകെറസിന്റെ അസിസ്റ്റിൽ നിന്ന് ആന്റണി എലാംഗ സ്വീഡനായി സമനില ഗോൾ കണ്ടെത്തി. ബോക്സിന് പുറത്തുനിന്ന് എലാംഗ തൊടുത്ത തകർപ്പൻ ലോങ് റേഞ്ച് ഷോട്ട് ജപ്പാൻ കീപ്പറെ മറികടന്ന് വലയുടെ താഴത്തെ മൂലയിലേക്ക് തുളച്ചുകയറുകയായിരുന്നു.
കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ സ്വീഡൻ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയുടെ മികച്ച സേവുകൾ സ്കോർ സമനിലയിൽ നിലനിർത്തി. ഇഞ്ചറി ടൈമിൽ ആന്റണി എലാംഗയുടെ കൗണ്ടർ അറ്റാക്കും, തൊട്ടുപിന്നാലെ അലക്സാണ്ടർ ഇസാക്കിന്റെ ഹെഡ്ഡറുമാണ് സിയോൺ സുസുക്കി അതിസാഹസികമായി തടുത്തത്. ഇതോടെ സ്കോർ 1–1നു സമനിലയിൽ പിരിഞ്ഞു.

