
2026 ഫിഫ ലോകകപ്പ് മത്സരത്തിൽ മൊറോക്കോയ്ക്ക് ആദ്യ വിജയം. സ്കോട്ലൻഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മൊറോക്കോ പരാജയപ്പെടുത്തിയത് (1–0). ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോൾ എന്ന നേട്ടത്തോടെയായിരുന്നു മൊറോക്കോയുടെ ഗോൾ. മത്സരം തുടങ്ങി രണ്ടാം മിനിറ്റിലാണ് മൊറോക്കോയുടെ വണ്ടർ ഗോൾ പിറന്നത്.മധ്യവരയ്ക്ക് സമീപത്തു നിന്നും ബ്രഹിം ദിയാസ് നൽകിയ ലോങ് പാസ് വലതു വിങ്ങിൽ നിന്ന് സ്വീകരിച്ച ഇസ്മയിൽ സെയ്ബാരി അനായാസമായി പന്ത് വലയിലെത്തിക്കുകയായിരുന്നു. എന്നാൽ മൊറോക്കോയുടെ ആവേശം പിന്നീട് ഗോൾവല കുലുക്കാൻ മാത്രം കെൽപ്പുള്ളതായില്ല.

വിജയത്തോടെ നാലു പോയിന്റുള്ള മൊറോക്കോ ഗി ഗ്രൂപ്പിലെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ മൊറോക്കോ സമനിലയിൽ തളച്ചിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ മൊറോക്കോയുടെ ആധിപത്യമാണ് കണ്ടത്. 60 ശതമാനം പന്തടക്കത്തോടെ കളിച്ച മൊറോക്കോ നിരവധിത്തവണ സ്കോട്ലൻഡ് പോസ്റ്റിനകത്തേക്കു പന്ത് തൊടുത്തുവിട്ടു. എന്നാൽ ഭാഗ്യം തുണച്ചില്ല. താരതമ്യേന കുറഞ്ഞതെങ്കിലും മികച്ച ചില അവസരങ്ങൾ സ്കോട്ലൻഡിനും ലഭിച്ചു. 63–ാം മിനിറ്റിൽ സ്കോട്ലൻഡ് താരം റയാൻ ക്രിസ്റ്റി ബോക്സിൽ നിന്നും പോസ്റ്റ് ലക്ഷ്യമാക്കി പന്ത് തൊടുത്തെങ്കിലും പോസ്റ്റിന് മുകളിലൂടെ പന്ത് പുറത്തേക്ക് തെറിച്ചു.

84–ാം മിനിറ്റിൽ സ്കോട്ലന്ഡ് താരം സ്കോട്ട് മക്ടോനിനേ വലതു വിങ്ങിലൂടെ മനോഹരമായൊരു മുന്നേറ്റം നടത്തിയെങ്കിലും ഷൂട്ട് ചെയ്ത പന്ത് പോസ്റ്റിന് പുറത്തു കൂടെ വലയിൽ തട്ടുകയായിരുന്നു. ഇഞ്ചറി ടൈമിൽ മൊറോക്കോയുടെ ചെംസിദിൻ താൽബിയുടെ ഷൂട്ട് ഗോൾ കീപ്പർ കൈകൊണ്ട് തട്ടിമാറ്റി.
സ്കോട്ലൻഡ് 11 ഫൗളുകളാണ് മത്സരത്തിലുടനീളം വഴങ്ങിയത്. മൊറോക്കോ 8 ഫൗളുകളും വഴങ്ങി. ഇരു ടീമിനും ഒരു മഞ്ഞ കാർഡ് വീതവും ലഭിച്ചു. അവസാന നിമിഷം വരെ സ്കോട്ലൻഡ് ആരാധകർക്കും മൊറോക്കൻ അരാധകർക്കും പ്രതീക്ഷ നൽകിയാണ് മത്സരം അവസാനിച്ചത്. റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ മൊറോക്കോ-1 സ്കോട്ലൻഡ് – 0.

