
കാസർഗോഡ്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരുടെ കൊലപാതക കേസിൽ ശിക്ഷാവിധി വന്ന് ഒരു വർഷം തികയും മുന്‍പ് പ്രതികൾക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിൽ ആരോപണവുമായി കോൺഗ്രസ്. സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് ജയിൽ ഉപദേശക സമിതിയിലുള്ളത്. ഇവരുടെ ശുപാർശ പ്രകാരമാണ് ഒരു വർഷം തികയും മുമ്പ് പ്രതികൾക്ക് പരോൾ ലഭിക്കുന്നതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം. പെരിയ ഇരട്ടക്കൊലയില്‍ ശിക്ഷ വിധിച്ച10 പേരാണ് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. ഇതിൽ 9 പേർക്കും ഇതിനോടകം പരോൾ അനുവദിച്ചു. കേസിലെ 15-ാം പ്രതിയും കല്യോട്ട് സ്വദേശിയുമായ സുര എന്ന വിഷ്ണു സുരേന്ദ്രനാണ് അവസാനമായി പരോൾ അനുവദിച്ചത്.

വിഷ്ണുസുരയ്ക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണ് പരോൾ അനുവദിച്ചത്. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധു വീട്ടിലാണ് പരോൾ കാലത്ത് വിഷ്ണുസുര താമസിക്കുക എന്നാണ് ലഭ്യമാകുന്ന വിവരം. കേസിലെ ഒന്നാം പ്രതിയായ പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്ത്, സജു എന്നിവരും പരോളിലാണ്. ഇതോടെ 10 ൽ 7 പേരും ജയിലിന് പുറത്താണ് ഉള്ളത്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരികെ പോയി. ഇനി കണ്ണൂർ, ചപ്പാരപ്പടവ് സ്വദേശിയായ സുരേഷിന മാത്രമാണ് ജാമ്യം ലഭിക്കാൻ ബാക്കിയുള്ളത്. ഇയാളുടെ പരോൾ അപേക്ഷയും പരിഗണനയിലാണ്


