
ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിൽ ഇറാൻ– ബെൽജിയം മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ബെൽജിയത്തിന് ഇറാന്റെ പ്രതിരോധക്കോട്ട മറികടക്കാനായില്ല. ഇറാൻ ഗോൾകീപ്പർ അലിറെസ ബെയ്റൻവാണ്ട് ആണ് കളിയിലെ താരം. ഗോൾ എന്നുറപ്പിച്ച് ഇറാൻ ആരാധകർ തലയിൽ കൈവച്ച നിമിഷങ്ങളിലൊക്കെയും അലിറെസ ചാടിവീണു.

മത്സരത്തിന്റെ ആരംഭം മുതൽ കളി നിയന്ത്രിച്ച ബെൽജിയത്തിന് ഒരിക്കൽപ്പോലും ലക്ഷ്യം കാണാനായില്ല. ഇറാൻ പോസ്റ്റ് ലക്ഷ്യമാക്കി ഏഴ് ഷോട്ടുകളാണ് ബെൽജിയം തൊടുത്തുവിട്ടത്. 14–ാം മിനിറ്റിൽ ഇറാന് ആദ്യ ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും മിസ് ആയി. പോസ്റ്റിന് തൊട്ടുമുന്നിൽനിന്ന് ഇറാന്റെ ഹുസൈൻ കനാനി ഷൂട്ട് ചെയ്ത പന്ത് ഗോൾ കീപ്പറുടെ കയ്യിൽ തട്ടി പുറത്തേക്ക് തെറിക്കുകയായിരുന്നു.

25–ാം മിനിറ്റിൽ ഇറാന്റെ മെഹ്ദി തരെമി ബെൽജിയത്തിന്റെ വല കുലുക്കിയെങ്കിലും ഓഫ്സൈഡിനെത്തുടർന്ന് ഗോൾ നിഷേധിച്ചു. ബോക്സിന് പുറത്തുനിന്ന് ഇഹ്സാൻ ഹജിസാഫി എടുത്ത ഫ്രീകിക്ക് സ്വീകരിച്ച മെഹ്ദി തരെമി പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി തൊടുത്ത ഷോട്ട്, ഗോൾ കീപ്പർ ഡൈവ് ചെയ്തെങ്കിലും വലതു മൂലയിലൂടെ വലയിലേക്ക് കയറി.
രണ്ടാം പകുതിയിലും ഇറാന്റെ പ്രതിരോധം തകർക്കാൻ ബെൽജിയത്തിനായില്ല. അതേസമയം ഇറാന്റെ ഭാഗത്തുനിന്നു താരതമ്യേന കുറഞ്ഞ ആക്രമണം മാത്രമാണുണ്ടായത്. 68-ാം മിനിറ്റിൽ ബെൽജിയത്തിന്റെ നഥാൻ എൻഗോയ് റെഡ് കാർഡ് കണ്ട് പുറത്താവുകയും ചെയ്തു. ഇൻജറി ടൈമിന്റെ അവസാന സെക്കൻഡുകളിൽപ്പോലും ബെൽജിയം ഇറാൻ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് തൊടുത്തിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ ഒരേ എനർജിയാണ് ഇറാൻ പ്രതിരോധനിരയും ഗോൾ കീപ്പറും കളത്തിൽ പുറത്തെടുത്തത്.

