
1998ലാണ് നോർവേ ഇതിനു മുൻപ് അവസാനമായി ലോകകപ്പിൽ കളിച്ചത്. അന്ന് പ്രീക്വാർട്ടർ കളിച്ചെങ്കിലും പിന്നീടൊരു ലോകകപ്പിൽ ഇറങ്ങാന്‍ അവർക്ക് 28 വർഷത്തോളം കാത്തിരിക്കേണ്ടിവന്നു. എർലിങ് ഹാളണ്ടെന്ന സൂപ്പർ താരത്തിന്റെ തോളിലേറി വർഷങ്ങൾക്കു ശേഷം ലോകകപ്പ് യോഗ്യതയുറപ്പാക്കിയ നോർവേയെ ആദ്യ മത്സരത്തിൽ വിജയത്തിലെത്തിച്ചതും മാഞ്ചസ്റ്റർ സിറ്റിയുടെ ഈ 25 വയസ്സുകാരൻ താരമാണ്. ഇരട്ട ഗോളുകളുമായി ഹാളണ്ട് കത്തിക്കയറിയപ്പോൾ, ഇറാഖിനെ നോർവേ 4–1ന് തകർത്തെറിഞ്ഞ് മടങ്ങിവരവ് ആഘോഷമാക്കി. 29,43 മിനിറ്റുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ. 76–ാം മിനിറ്റിൽ ലിയോ ഓസ്റ്റിഗാർഡും ഇൻജറി ടൈമിൽ ക്രിസ്റ്റ്യൻ തൊസ്വെതും ലക്ഷ്യം കണ്ടതോടെ നോർവെ അനായാസ വിജയമുറപ്പിച്ചു.

ഇറാഖിനായി അയ്മെൻ ഹുസെയ്നും അമിർ അൽ അമ്മറിയും ആക്രമണം നയിച്ചപ്പോൾ, എർലിങ് ഹാളണ്ടും അലക്സാണ്ടർ സോർലോത്തുമായിരുന്നു നോർവേയുടെ കുന്തമുനകൾ. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ഇറാഖാണ് കൂടുതൽ മുന്നേറ്റങ്ങൾ സൃഷ്ടിച്ചത്. ഫ്രീകിക്കിൽനിന്ന് ലഭിച്ച പന്തിൽ അയ്മെൻ ഹുസെയ്ൻ എടുത്ത ഹെഡർ ലക്ഷ്യം കണ്ടില്ല. പിന്നാലെ അലി അൽഹംദിയും നോർവേയ്ക്കെതിരെ ഗോൾ നീക്കം നടത്തി. 22–ാം മിനിറ്റിൽ ഇറാഖ് താരം സയിദ് ഇസ്മായിലിന്റെ ഫൗളിൽ നോർവേയ്ക്ക് അനുകൂലമായ ഫ്രീകിക്ക്. അലക്സാണ്ടർ സോല്റോത്ത് കിക്കെടുത്തപ്പോൾ ഇറാഖ് ഗോളി ജലാൽ ഹസൻ പിടിച്ചെടുത്തു.

29–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആദ്യ വെടിപൊട്ടിച്ചു. സ്വന്തം പകുതിയിൽനിന്ന് അന്റോണിയോ നുസ തുടങ്ങിയ നീക്കമാണു ഗോളിൽ കലാശിച്ചത്. ഡേവിഡ് മോലർ വോൾഫ് പോസ്റ്റ് ലക്ഷ്യമാക്കി ഇട്ട ക്രോസിലേക്ക്, കൃത്യമായി കാൽവച്ച ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചു. സ്കോർ 1–0. 34–ാം മിനിറ്റിൽ തകർപ്പൻ മുന്നേറ്റത്തിനൊടുവില്‍ അലക്സാണ്ടർ സോലോറോത്തിനായി ഹാളണ്ടിന്റെ പാസ്. എന്നാൽ ഇറാഖ് പ്രതിരോധിച്ചുനിൽക്കുന്നു. ഹാളണ്ട് ഗോളടിച്ച് കൃത്യം 10 മിനിറ്റ് പിന്നിട്ടപ്പോൾ ഇറാഖിന്റെ മറുപടിയെത്തി. പന്തുമായി കുതിച്ചെത്തിയ ആമിർ അൽ അമ്മറിയുടെ പാസിൽ തല വച്ച് അയ്മെൻ ഹുസെയ്ന്റെ ഗോൾ. 29–ാം മിനിറ്റിലെ ഇറാഖ് ഗോളോടെ സ്കോർ 1–1.
ഗോൾ വീണെങ്കിലും നോർവേ തുടർച്ചയായി മുന്നേറ്റങ്ങൾ നയിച്ചു, എല്ലാം ഹാളണ്ട് വഴിയായിരുന്നു. കാത്തിരുന്നു കിട്ടിയ സൂപ്പർ താരം 43–ാം മിനിറ്റിൽ നോർവേയെ വീണ്ടും മുന്നിലെത്തിച്ചു. പന്തുമായി ഇറാഖ് ഗോള്‍ ഏരിയയിലേക്ക് ഇരച്ചുകയറിയ ഹാളണ്ടിന് പ്രതിരോധമൊരുക്കാൻ ഗോളി മാത്രമാണ് ഉണ്ടായിരുന്നത്. മുന്നിലേക്കു കയറി ഇറാഖ് ഗോളി പന്തു തട്ടിയെങ്കിലും, വീണ്ടും ഹാളണ്ടിന്റെ കാലിലൂടെ പന്തു വലയിൽ. നോർവേ 2–1ന് മുന്നിൽ. രണ്ടാം പകുതിക്ക് അഞ്ച് മിനിറ്റാണ് റഫറി അധിക സമയമായി നൽകിയത്. സയിദ് തഹ്സീനും അലി അൽഹംദിയും അകാം ഹാഷിമും പൊരുതി നോക്കിയെങ്കിലും ആദ്യ പകുതിയിൽ ഇറാഖിന്റെ സമനില ഗോൾ വന്നില്ല. സ്കോർ 2–1.
രണ്ടാം പകുതിയുടെ തുടക്കത്തിൽ പന്തുമായി കുതിച്ച ഇറാഖ് താരം ഹുസെയ്ൻ അലിക്കെതിരെ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. രണ്ടാം പകുതിയിൽ കളിയിൽ മാറ്റങ്ങള്‍ കൊണ്ടുവരുക ലക്ഷ്യമിട്ട് ഇറാഖ് സിദാൻ ഇക്ബാൽ, മാർകോ ഫർജി എന്നിവരെ കളത്തിലിറക്കി. ലഭിച്ച ലീഡ് ആസ്വദിച്ച് നോർവേ രണ്ടാം പകുതി കളിക്കുമ്പോൾ, എങ്ങനെയും സമനില പിടിക്കുകയായിരുന്നു ഇറാഖിന്റെ ലക്ഷ്യം. 63–ാം മിനിറ്റിൽ ഇറാഖ് താരം ഹുസെയ്ൻ അലിയുടെ ഷോട്ട് നോർവീജിയൻ പോസ്റ്റിനു മുകളിലൂടെ പുറത്തേക്കുപോയി. 76–ാം മിനിറ്റിൽ ലിയോ ഒസ്റ്റിഗാർഡ് നോർവേയുടെ മൂന്നാം ഗോളടിച്ചു. ഒഡെഗാർഡ് എടുത്ത കോർണർ കിക്കിൽ ഉയർന്നുചാടി തല വച്ചാണ് ലിയോ ഓസ്റ്റിഗാർഡിന്റെ ഗോൾ നേട്ടം. എർലിങ് ഹാളണ്ട് ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് അടിക്കുമോയെന്നതായിരുന്നു പിന്നീടത്തെ ചോദ്യം. 83-ാം മിനിറ്റിൽ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്നു പന്തു ലഭിച്ച ഹാളണ്ട് ഹാട്രിക് ഗോൾ ലക്ഷ്യമിട്ടെങ്കിലും ഇറാഖ് ഗോൾ കീപ്പർ ജലാൽ ഹസൻ അതു തടുത്തിട്ടു. ഹാളണ്ടിന് ഹാട്രിക് അവസരം നഷ്ടമായെങ്കിലും രണ്ടാം പകുതിയിലെ ഇന്‍ജറി ടൈമിൽ ക്രിസ്റ്റ്യൻ തൊസ്‍വെത് നോർവേയുടെ നാലാം ഗോൾ സ്വന്തമാക്കി.

