
റിയോ ഡി ജനൈറോ: 2026-ലെ ലോകകപ്പിന് മുന്നോടിയായി ബ്രസീലിയൻ ഇൻഫ്ളുവൻസർ കെരോളായ് ചാവേസിന്റെ ഫോട്ടോഷൂട്ട് വൻ വൈറലായിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ചാവേസ്, ആയിരത്തിലധികം ഫുട്ബോൾ താരങ്ങളുടെ സ്റ്റിക്കറുകൾ ശരീരത്തിൽ ഒട്ടിച്ചുകൊണ്ടാണ് ആരാധകരെ ഞെട്ടിച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ, മാർക്കസ് റാഷ്ഫോർഡ്, എൻസോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളടങ്ങിയ സ്റ്റിക്കറുകളാണ് കെരോളായ് ശരീരത്തിൽ കൊളാഷ് പോലെ ക്രമീകരിച്ചിരുന്നത്. ഫുട്ബോളിനോടുള്ള സ്നേഹവും ഫാഷനിലെ പരീക്ഷണങ്ങളുമാണ് ഈ ആശയത്തിന് പിന്നിലെന്ന് കെരോളായ് വ്യക്തമാക്കി. ചില ആരാധകർ ഇതിലെ സർഗാത്മകതയെ അഭിനന്ദിച്ചപ്പോൾ, മറ്റു ചിലർ കെരോളായ് സ്റ്റിക്കർ ശേഖരണത്തെ അടുത്ത തലത്തിലേക്ക് എത്തിച്ചു എന്ന് തമാശയായി കുറിച്ചു.

1970-കൾ മുതൽ ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായ പാനിനി സ്റ്റിക്കർ ആൽബങ്ങളുടെ ശേഖരണ രീതിയെയാണ് കെരോളായ് ഇവിടെ പുനരാവിഷ്കരിച്ചത്. ലോകമെമ്പാടുമുള്ള ഫുട്ബോൾപ്രേമികൾ പതിറ്റാണ്ടുകളായി ഈ സ്റ്റിക്കറുകൾ ശേഖരിക്കുകയും പരസ്പരം കൈമാറുകയും ചെയ്യാറുണ്ട്. തന്നെത്തന്നെ ഒരു ‘ജീവിക്കുന്ന പാനിനി ആൽബം’ ആയി മാറ്റിക്കൊണ്ട്, ആ പഴയകാല ഓർമ്മകളെ ഒരു ആധുനിക ഫാഷൻ കാഴ്ച്ചയാക്കി മാറ്റുകയാണ് താരം ചെയ്തത്.

