
ഭാര്യയെ പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ വെച്ച് കുത്തിക്കൊന്ന് ഭർത്താവ്. ബെംഗളൂരുവിലെ
മഗഡി റോഡിലെ സുങ്കടക്കാട്ടെ ബസ് സ്റ്റാൻഡിലാണ് ദാരുണ സംഭവം നടന്നത്. 35കാരനായ ഡ്രൈവർ ലോഹിതാശ്വ ആണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. മൂന്ന് മാസം മുൻപാണ് ഇരുവരും വിവാഹിതരായത്. രേഖയുടെ ആദ്യ വിവാഹത്തിലെ മകളുടെ കണ്മുന്നിലാണ് അരും കൊല നടന്നത്. അവിഹിത ബന്ധം ആരോപിച്ചാണ് ആക്രമിച്ചത്. ബസ് സ്റ്റാൻഡില്‍ ബസ് കാത്തിരിക്കെയാണ് സംഭവം. നെഞ്ചിലും വയറ്റിലും നിരവധി തവണ കുത്തേറ്റതായി പൊലീസ് പറഞ്ഞു. രേഖ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്ത് ഉണ്ടായിരുന്നവർ ലോഹിതാശ്വയെ തടഞ്ഞു വയ്ക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നു

രേഖയും ലോഹിതാശ്വയും സുഹൃത്തുക്കളായിരുന്നു. ഒന്നര വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. രേഖയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹം കഴിഞ്ഞത് മുതൽ ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. സംഭവ ദിവസവും ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. തർക്കത്തിന് ശേഷം രേഖ 13 വയസ്സുള്ള മകളോടൊപ്പം ബസ് സ്റ്റാൻഡിലേക്ക് പോയപ്പോഴാണ് പിന്തുടർന്നെത്തിയ ലോഹിതാശ്വ കൊലപ്പെടുത്തിയത്


