തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി; ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടണം

ദില്ലി: ലോക് സഭ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി രംഗത്ത്.മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് അട്ടിമറി നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങളിലെഴുതിയ ലേഖനത്തിലൂടെ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പുകളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന ആവശ്യം ഉയർന്നത്.

വോട്ടര്‍പട്ടിക, പോളിംഗ് ശതമാനമടക്കമുള്ള വിവരങ്ങള്‍ ലഭ്യമാക്കി സംശയം അകറ്റണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞശേഷം പോളിംഗ് ശതമാനത്തിലുണ്ടായ കുതിച്ച് ചാട്ടം സംശയങ്ങള്‍ക്കിട നല്‍കുന്നതാണെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.അതില്‍ വ്യക്തത വരുത്താന്‍ പോളിംഗ് ബൂത്തുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരന്തരം അവഗണിച്ചതുകൊണ്ടാണ് രാഹുലിന് കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നതെന്ന് എന്‍സിപി പിന്തുണച്ചു.

അതേസമയം ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും 2009 മുതലുള്ള വോട്ടര്‍പട്ടിക പുറത്തുവിടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. ബിഹാറിലും തോല്‍ക്കുമെന്ന് രാഹുലും സംഘവും മുന്‍ കൂട്ടി കണ്ടതിന്‍റെ വേവലാതിയാണെന്ന് ബിജെപി പരിഹസിച്ചു.