‘കറുപ്പിനോട് ഇത്രയും നിന്ദ എന്തിന്..?’ നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന ചീഫ് സെക്രട്ടറിയുടെ എഫ് ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

തിരുവനന്തപുരം; ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ വൈകാരിക കുറിപ്പ് ആരംഭിക്കുന്നത്. ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള തന്റെ പ്രവർത്തന കാലഘട്ടം കറുപ്പും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായി വി. വേണുവിന്റെ പ്രവർത്തനം വെളുപ്പുമാണെന്നായിരുന്നു ആ പരാമർശമെന്ന് അവർ പറയുന്നു.
കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ശാരദാ മുരളീധരന്‍ വ്യക്തമാക്കുന്നു

ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.. ‘കഴിഞ്ഞ ഏഴ് മാസമായി എന്റെ മുൻഗാമിയുമായുള്ള താരതമ്യപ്പെടുത്തലിന്റെ പരേഡായിരുന്നു, കറുത്തവളെന്ന മുദ്ര കുത്തലായിരുന്നു. ഇതിൽ ഞാൻ വളരെ അസ്വസ്ഥയായിരുന്നു, ലജ്ജ തോന്നുന്നു. എനിക്കിപ്പോൾ ഇത് കേട്ട് ശീലമായെന്നു പറയാം. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവ വ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണ് കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ്. 4 വയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്ത നിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നു കൂടെ ജനിപ്പിക്കുമോ എന്ന്. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമം വിസ്മ‌യമായി. ഫെയർ എന്ന തോന്നലുള്ള എന്തിനോടും, അതെല്ലാം നല്ലതും പൂർണ ഗുണങ്ങളാൽ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാൻ താണ തരത്തിൽപെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു..’