പി സി ജോര്‍ജിന്‍റെ കീഴടങ്ങല്‍ നാടകീയമായി; പോലീസിന് മുന്നില്‍ ഹാജരാകാതെ നേരിട്ട് കോടതിയിലെത്തി

മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിലാണ് കീഴടങ്ങിയത്. പി സി ജോർജ് അഭിഭാഷകനൊപ്പമാണ് കോടതിയിൽ എത്തിയത്. ബിജെപി നേതാക്കളും ഒപ്പമുണ്ടായിരുന്നു. പി സിയുടെ മുൻകൂർ ജാമ്യാപേക്ഷ
ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് നാടകീയ കീഴടങ്ങല്‍

മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പി സിക്കെതിരെ ചുമത്തയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. ചാനല്‍ ചര്‍ച്ചക്കിടെ പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. വിവാദ പരാമർശനം നടത്തിയതിന് പിന്നാലെ പി സി ജോർജ് സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ യൂത്ത് ലീഗ് പരാതി നല്കിയതോടെ ഈരാറ്റുപേട്ട പൊലീസ് കേസ് എടുക്കുകയായിരുന്നു. പിന്നാലെ പി സി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നല്കിയെങ്കിലും തള്ളി. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പൂഞ്ഞാറിലെ വീട്ടിൽ നോട്ടീസ് നല്കാൻ പാലാ ഡിവൈഎസ്പി നേരിട്ടെത്തിയെങ്കിലും പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നേരിട്ട് ഹാജരാകാമെന്ന് കാണിച്ച് മകൻ അഡ്വ ഷോൺ ജോർജ് മുഖേന പി സി ജോർജ് ഡിവൈഎസ്പിക്ക് കത്ത് നല്കിയിരുന്നു . ആരോഗ്യ പ്രശ്നങ്ങൾ ഉളളതിനാൽ സാവകാശം നല്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകാതെ പി സി നാകീയമായി കോടതിയില്‍ ഹാജരാകുകയായിരുന്നു.