മാസപ്പടി കേസിൽ CMRL ന് എതിരെ ഗുരുതര ആരോപണവുമായി SFIO കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചതില്‍ പ്രതികരണവുമായി
മാത്യു കുഴൽനാടൻ എംഎൽഎ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തി. തങ്ങള്‍ പറഞ്ഞ ആരോപണങ്ങൾ സത്യമെന്ന് തെളിഞ്ഞെന്ന് കുഴല്നാടന് ചൂണ്ടിക്കാട്ടി. മാസപ്പടി വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് പഴയ നിലപാട് തന്നെയാണോ ഇപ്പോഴും എന്ന് മാത്യു കുഴൽനാടൻ ചോദിച്ചു
”എക്സാലോജിക് ഒരു സേവനവും ചെയ്യാതെയാണ് പൈസ വാങ്ങിയതെന്ന് തെളിഞ്ഞു, വീണ മാത്രമല്ല പിണറായിയും പണം വാങ്ങിയെന്ന് വ്യക്തമായി. ഒരു രാഷ്ട്രീയ നേതാവിന് വേണ്ടി പണം വാങ്ങിയെന്നാണ് ഇന്നലെ എസ്എഫ്ഐഒ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്, ആ പി ഞാനല്ല എന്ന് പറയാൻ പിണറായി വിജയന് പറയാൻ ആർജവമുണ്ടോ. പറയുന്നില്ലെങ്കിൽ അത് അംഗീകരിക്കലാണ്, ഇത് തുറന്ന് പറയാനുള്ള ധൈര്യം സിപിഎമ്മിന് എങ്കിലും ഉണ്ടോ ” മാത്യു കുഴൽനാടൻ ചോദിച്ചു.
”കേന്ദ്രം ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ അരവിന്ദ് കേജരിവാളിന് മുൻപ് പിണറായി ജയിലിൽ പോയെനെ. അന്വേഷണം വൈകിപ്പിച്ച്
എസ് എഫ് ഐ ഒ കേരളത്തിൽ ബി ജെ പിക്ക് ഒരു സീറ്റ് നേടി കൊടുത്തു. പിണറായി സർക്കാരിൻ്റെ കാലാവധി ഉറപ്പിക്കാൻ മോദി തന്നെ രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. എട്ടു മാസം കൊണ്ട് പൂർത്തീകരിക്കേണ്ട അന്വോഷണം ഇതുവരെ പൂർത്തീകരിക്കാത്തത് എന്തുകൊണ്ടാണ്. ബിജെപിയും സിപിഐഎമ്മും ടോം ആൻഡ് ജെറി കളിക്കുകയാണ് ” മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.
ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ ഇന്നലെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടില്‍ പരാമർശിച്ചിരുന്നു. സിഎംആർഎൽ 184 കോടിയോളം രൂപയുടെ ഇടപാട് എക്സാലോജിക്കുമായി നടത്തി. രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനാണോ പണം നൽകിയതെന്ന് അന്വേഷിക്കുന്നുണ്ടെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.