പെൺകുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം 10 മാസങ്ങൾക്ക് ശേഷം കണ്ടെത്തി ; പരിശോധിച്ചത് 19,000 വാഹനങ്ങള്‍

കോഴിക്കോട്: വടകരയില്‍ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം കണ്ടെത്തി. അപകടത്തില്‍ പെണ്‍കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. പുറമേരി സ്വദേശി ഷെജീര്‍ എന്നയാളുടെ കാറാണ് ഇടിച്ചത്. ഷെജീറിനെതിരെ മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീറിനെ ഉടന്‍ നാട്ടിലെത്തിക്കും. അന്വേഷണത്തിന്റെ ഭാഗമായി 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. അപകടം നടന്ന് 10 മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്.

കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റേയും സ്മിതയുടേയും മകള്‍ ദൃഷാനയെയാണ് കാറിടിച്ചത്. 10 മാസം മുമ്പുള്ള അപകടത്തെ തുടര്‍ന്ന് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ചോറോട് വെച്ചാണ് കുട്ടിയേയും മുത്തശ്ശിയെയും കാര്‍ ഇടിച്ചത്. മുത്തശ്ശി അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.

ഫെബ്രുവരിലായിരുന്നു അപകടം. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടക്കുന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതുമാണ് പൊലീസിന് വെല്ലുവിളിയായത്. പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.