ബിജെപി വിട്ട് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വന്നത് നല്ല കാര്യമാണെന്ന് കെ മുരളീധരന്‍. ” രാഹുൽ ഗാന്ധിയെ ഒക്കെ ശക്തമായി വിമർശിച്ചിരുന്ന ആളാണ്. ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ കാശ്മീരിലേയ്ക്കല്ല, ആൻഡമാൻ നിക്കോബാറിലേയ്ക്ക് യാത്ര വേണ്ടതെന്നും അവിടെ സവർക്കറെ തടവിൽ പാർപ്പിച്ച മുറിയിൽപ്പോയി രാഹുല്‍ നമസ്‌കരിച്ച് ക്ഷമാപണം നടത്തണമെന്നൊക്കെ പറഞ്ഞ ആളാണ് സന്ദീപ് വാര്യർ.
രാഹുൽ ഗാന്ധിയെ കോട്ടയ്ക്കലിൽ അഡ്മിറ്റ് ചെയ്‌തപ്പോൾ, കോട്ടയ്ക്കൽ അല്ല കുതിരവട്ടത്താണ് അഡ്‌മിറ്റ് ചെയ്യേണ്ടതെന്നും പറഞ്ഞയാളാണ് അദ്ദേഹം. അങ്ങനെയുള്ള സന്ദീപ് രണ്ടാഴ്‌ച മുൻപ് വന്ന് പ്രിയങ്ക ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നെങ്കിൽ അത് രാഹുൽ ഗാന്ധിയോട് ചെയ്‌ത തെറ്റിനൊരു ക്ഷമാപണം ആയേനെ” കെ.മുരളീധരൻ വ്യക്തമാക്കി
‘അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും വെറുപ്പിന്റെ കടയിലേക്ക് അംഗത്വം തേടിപ്പോകരുത്. സ്നേഹത്തിന്റെ കടയിലെ അംഗത്വം നിലനിർത്തണം. ഗാന്ധിയെ കൊന്നതല്ല, വെടികൊണ്ടപ്പോൾ മരിച്ചതാണെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. അതൊക്കെ ബിജെപിക്ക് വേണ്ടി പറഞ്ഞതാണെന്നാണ് ഇപ്പോള്‍ പറയുന്നത്. അതൊക്കെ പോട്ടെ കഴിഞ്ഞ കാര്യങ്ങളല്ലേ” മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പലരും കോൺഗ്രസ് വിടുമെന്ന് പറയുമ്പോൾ പകരം ഒരു വാര്യരെ കിട്ടിയത് നല്ല കാര്യമാണ്. ഞങ്ങളോടൊപ്പം നിന്ന ഒരുപാട് നേതാക്കൾ ബിജെപിയിലേക്ക് പോയല്ലോ. അപ്പോൾ ഒരാൾ ഇങ്ങോട്ട് വരുമ്പോൾ അദ്ദേഹത്തിന്റെ പഴയകാര്യ ചരിത്രത്തെ കുറിച്ച് ആലോചിക്കേണ്ട കാര്യമില്ലെന്നും കെ.മുരളീധരൻ ചൂണ്ടിക്കാട്ടി