എഡി.ജി.പി.എംആർ അജിത് കുമാറിനെതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന്
പി.വി. അന്‍വര്‍ എംഎൽഎ. ഇക്കാര്യം ചൂണ്ടിക്കാട്ടി തോക്ക് ലൈസന്‍സിനായി അപേക്ഷ നൽകി.
മലപ്പുറം ജില്ലാ കളക്ടറുടെ ചേംബറില്‍ നേരിട്ടെത്തിയാണ് അപേക്ഷ നൽകിയത്. തൽക്കാലത്തേക്ക് തന്റെ വെളിപ്പെടുത്തലുകൾ ഇവിടെ നിർത്തുകയാണെന്നും നാളെ മുഖ്യമന്ത്രിയെ കണ്ട് പരാതി കൊടുക്കുമെന്നും പി.വി. അൻവർ പറഞ്ഞു.
അജിത് കുമാർ കവടിയാറില്‍ കൊട്ടാരം പോലുള്ള വലിയ വീട് നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹമാണ് സോളാര്‍ കേസ് അട്ടിമറിച്ചതിന് പിന്നിലെന്നും ആരോപിച്ച് എംഎൽഎ വീണ്ടും രംഗത്ത് വന്നിരുന്നു. സ്വര്‍ണക്കടത്തില്‍ അടക്കം എ.ഡി.ജി.പിക്ക് പങ്കുണ്ടെന്ന് ഇന്നും ആവർത്തിച്ചു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റേതെന്ന് അവകാശപ്പെടുന്ന പുതിയ ശബ്ദരേഖ ഇന്ന് പുറത്ത് വിടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന്
പി.വി. അന്‍വര്‍ എംഎൽഎ പറയുന്നത്.