ലോകത്തിന്‍റെ വിവിധ കോണുകളിലേക്ക് പാർസൽ അയക്കുന്നവരാണ് നമ്മളിൽ പലരും. ഓരോ ദിവസവും ലക്ഷ കണക്കിന് കൈമാറ്റങ്ങൾ ആണ് നമുക്ക് ചുറ്റും നടക്കാറുള്ളത്. ചൈനയിൽ നിന്നാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ഏറ്റവും അധികം പാർസലുകൾ എത്തിച്ചേരുന്നത് എന്നാണ് കണക്കുകൾ. കഴിഞ്ഞ ദിവസം ചൈനയിൽ നിന്ന് യുകെയിലെ ഒരു പാർസൽ കമ്പനിയിലേക്ക് എത്തിയ പാർസൽ ആണ് ഇപ്പോൾ വാർത്തയാകുന്നത്. പാർസൽ തുറന്ന് നോക്കിയ ജീവനക്കാർ ഭയന്ന് നാലുപാടും ഓടിയെന്നാണ് പറയപ്പെടുന്നത്. പെട്ടി തുറന്നപ്പോൾ കണ്ടത് അതീവ വിഷമുള്ള ഇനത്തിൽപെട്ട ഒരു ഭീമൻ ചിലന്തിയായിരുന്നു. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഹെറ്ററോപോഡ വെനിറ്റോറിയ എന്ന ഇനത്തിൽപ്പെട്ട ചിലന്തിയെ ആണ് പെട്ടിയിൽ കണ്ടെത്തിയത്. ചെറുപ്രാണികളെയും കീടങ്ങളെയും വേട്ടയാടുന്നതിൽ വിദഗ്ധരായതിനാലാണ് ഇവയെ ഹണ്ട്സ്മാൻ ചിലന്തികൾ എന്നും വിളിക്കാറുണ്ട്. ഈ ചിലന്തികൾ കടിച്ചാൽ, അവയുടെ ശരീരത്തിലെ വിഷം കാരണം അമിതമായ വേദനയും ക്ഷീണവും തളർച്ചയും അനുഭവപ്പെടും.
യുകെയിലേക്ക് വൻതോതിൽ പഴങ്ങളും പച്ചക്കറികളും എത്തുന്നത് ചൈനയിൽ നിന്നാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പെട്ടികളിൽ ചിലത് പാഴ്സലുകളായാണ് എത്തുന്നത്. അത്തരത്തിൽ എത്തിയ ഒരു പാഴ്സൽ പെട്ടിയിലായിരുന്നു ചിലന്തി ഉണ്ടായിരുന്നത്. ഓൾഡ്ഹാമിലെ ഒരു ഗോഡൗണിൽ എത്തിയ പാഴ്സൽ പെട്ടികൾ തുറക്കുന്നതിനിടയിലാണ് ഈ വിചിത്രമായ സാധനം കണ്ടെത്തിയത്. പെട്ടിതുറന്ന ജീവനക്കാർ ആദ്യ കാഴ്ചയിൽ തന്നെ ഭയന്നോടി. ചിലന്തിക്ക് കടുത്ത വിഷാംശം ഉണ്ടെന്ന് മനസ്സിലാക്കിയതോടെ ആളുകൾ കൂടുതൽ ഭയപ്പെട്ടു. പെട്ടികൾക്കുള്ളിൽ ഉണ്ടായിരുന്നത് ഒരു കുട്ടിയുടെ കൈയോളം വലിപ്പമുള്ള ചിലന്തിയാണെന്നാണ് വിവരം. ചിലന്തിയുടെ കാഴ്ച ഭയപ്പെടുത്തുന്നതായിരുന്നെന്ന് അവിടുത്തെ ജീവനക്കാർ വെളിപ്പെടുത്തി. പക്ഷേ, പാര്‍സലില്‍ ഉണ്ടായിരുന്ന ചിലന്തിക്ക് ജീവനുണ്ടായിരുന്നില്ല. പെട്ടിയിൽ കയറിയ ചിലന്തി ദീർഘദൂര യാത്രയ്ക്കിടെ ചത്തതാകാമെന്നും പറയപ്പെടുന്നു.