തപ്പിയത് നിരവധി രാജ്യങ്ങളിൽ; ഒളിവിൽ കഴിഞ്ഞത് മരപ്പണിക്കാരനായി കണ്ണൂരില്‍.. ഒടുവിൽ അറസ്റ്റ്

 

മട്ടന്നൂർ: തൊടുപുഴയിൽ പ്രൊഫസർ ടി.ജെ ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ എൻ ഐ എ അറസ്റ്റ് ചെയ്തത് കണ്ണൂർ മട്ടന്നൂരിലെ വാടക വീട്ടിൽ നിന്ന്. ബേരം എന്ന സ്ഥലത്ത് മരപ്പണിക്കാരനായി കഴിയുകയായിരുന്നു സവാദ്. പുലർച്ചെയായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്. 13 വര്‍ഷമായി സവാദിനായി പാക്കിസ്ഥാൻ, ദുബായ്, അഫ്​ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ സവാദ് കണ്ണൂരിൽ തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം. മറ്റൊരു പേരിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് സവാദിനെ എൻഐഎ അറസ്റ്റ് ചെയ്തത്

നാടുമായി സവാദ് ബന്ധം പുലർത്തിയിരുന്നില്ലെന്നും സവാദിനൊപ്പം ഭാര്യയും 2 കുട്ടികളുമുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താൻ തയാറാവാത്ത സവാദ് തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയായിരുന്നു. 13 വർഷത്തിന് ശേഷമാണ് സവാദ് പിടിയിലാകുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു സവാദ്

2010 ജൂലൈ നാലിനായിരുന്നു തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടി.ജെ.ജോസഫിന്റെ കൈ മതനിന്ദ ആരോപിച്ച് വെട്ടിയത്. കൈവെട്ടിയ കേസിൽ കഴിഞ്ഞവർഷം ജൂലൈ 13നാണ് കോടതി പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളിൽ മുഖ്യപ്രതികളായ സജിൽ, എം കെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചിരുന്നത്. 9, 11, 12 പ്രതികളായ നൗഷാദിനും മൊയ്തീൻ കുഞ്ഞിനും അയൂബിനും 3 വർഷം വീതം തടവും ശിക്ഷിച്ചിരുന്നു