
ഫിലഡൽഫിയ: ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ നിരാശ മറികടന്ന് ഹെയ്റ്റിയ്ക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് മഞ്ഞപ്പട ഹെയ്റ്റിയെ തോൽപ്പിച്ചത്. ഇരട്ട ഗോൾ നേടിയ മത്തെയോസ് കൂന്യയാണ് ബ്രസീലിന്റെ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. വിനീസ്യൂസ് ജൂനിയറാണ് മൂന്നാം ഗോൾ നേടിയത്.

23, 36 മിനിറ്റുകളിലാണ് മത്തെയോസ് കൂന്യ ബ്രസീലിന്റെ ഗോളുകൾ നേടിയത്. വിനീഷ്യസ് ജൂനിയർ പോസ്റ്റിലേക്കു തൊടുത്ത പന്ത് ഗോൾ കീപ്പർ ജോണി പ്ലാസിഡ് തടുക്കുന്നതിനിടെ ലഭിച്ച റീബൗണ്ടിൽ മത്തെയോസ് കൂന്യ ഗോളാക്കുകയായിരുന്നു. 36 ാം മിനിറ്റിൽ ഡഗ്ലസ് സാന്റോസ് പിടിച്ചെടുത്ത വിനീഷ്യസ് ജൂനിയർക്ക് നൽകിയ പന്ത് കൂന്യയ്ക്ക് പാസ് ചെയ്തു. പന്ത് സ്വീകരിച്ച കൂന്യ, പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് തൊടുക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധിക സമയത്താണ് (45+3) വിനീസ്യൂസ് ജൂനിയർ മൂന്നാം ഗോൾ നേടിയത്. ഹെയ്റ്റി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ ലൂക്കാസ് പക്വേറ്റ നൽകി ത്രൂപാസിൽ വിനീസ്യൂസ് ജൂനിയർ പന്ത് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിൽ ബ്രസീൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു മുന്നിട്ടു നിന്നു.

രണ്ടാം പകുതിയിലും ബ്രസീൽ ആധിപത്യം തുടർന്നു. എന്നാൽ 63 ാം മിനിറ്റിൽ ഹെയ്റ്റി ഗോളിന് തൊട്ടരികെ എത്തി. ജീൻ രിക്നർ ബെൽഗാർഡിന്റെ കോർണറിൽ ഗോൾവരയ്ക്കു മുന്നിൽ നിന്നുള്ള റിക്കാർഡോ ആഡെയുടെ ഹെഡർ അലിസൺ രക്ഷപ്പെടുത്തി. 78 ാം മിനിറ്റിൽ ഹെയ്റ്റി പോസ്റ്റിലേക്ക് ഇരച്ചുകയറി ബ്രസീൽ നടത്തിയ ആക്രമണത്തിൽ എൻഡ്രിക് പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
മത്സരത്തിന്റെ തുടക്കത്തിലെ സ്കോർ ബോർഡ് തുറക്കാനുള്ള സുവർണാവസരം ബ്രസീലിന് നഷ്ടമായിരുന്നു. 12 ാം മിനിറ്റിൽ റാഫിഞ്ഞ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു. 40 ാം മിനിറ്റിൽ പരുക്കേറ്റ് ഗ്രൗണ്ട് വിട്ട റാഫിഞ്ഞയ്ക്കു പകരക്കാരനായി റയാൻ എത്തി. ആദ്യ പകുതിയിൽ ബ്രസീൽ നാല് ഓൺടാജറ്റ് ഷോട്ടുകൾ പായിച്ചപ്പോൾ ഹെയ്റ്റിക്ക് ഒന്നു പോലും ഗോൾപോസ്റ്റ് ലക്ഷ്യമാക്കി തൊടുക്കാനായില്ല. രണ്ടാം പകുതിയിൽ ഹെയ്റ്റി രണ്ട് ഓൺടാജറ്റ് ഷോട്ടുകൾ തൊടുത്തപ്പോൾ ബ്രസീലിന് ഒന്നു പോലൂം പോസ്റ്റിലേക്ക് പായിക്കാനായില്ല.
ഈ ജയത്തോടെ രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാലു പോയിന്റോടെ ഗോൾ അടിസ്ഥാനത്തിൽ ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയിന്റോടെ മൊറോക്കോയാണ് രണ്ടാമത്. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ഹെയ്റ്റി ലോകകപ്പിൽ നിന്നു പുറത്തായി. 25 ന് സ്കോട്ലൻഡിനെതിരെയാണ് ഗ്രൂപ്പിൽ ബ്രസീലിന്റെ അവസാന മത്സരം. അതേ ദിവസം മൊറോക്കോ ഹെയ്റ്റിയെ നേരിടും. അവസാന മത്സരത്തിലെ പ്രകടനമാകും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക.

