മാനന്തവാടിയിൽനിന്ന് മയക്കുവെടി വെച്ച് പിടികൂടി എലിഫന്‍റ് ആംബുലന്‍സില്‍ ബന്ദിപ്പൂര്‍ രാമപുരയിലെ ആന ക്യാമ്പിലെത്തിച്ച തണ്ണീർ കൊമ്പന്റെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ക്യാമ്പിലെത്തിച്ചെങ്കിലും ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും പുറത്തേക്ക് ഇറക്കാനായില്ലെന്നുമാണ് കര്‍ണാടക വനംവകുപ്പ് അധികൃതര്‍ പറയുന്നത്. പിന്നീട് അല്‍പസമയത്തിനകം ചരിഞ്ഞു. പെട്ടെന്നുള്ള മരണകാരണം സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ആനയ്ക്ക് ബാഹ്യമായ പരിക്കുകളോ ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 15മണിക്കൂറിലധികം ആന വെള്ളം കിട്ടാതെ കഴിഞ്ഞതിന്റെ അസ്വസ്ഥകൾ ആകാം മരണകരണമെന്നും പറയപ്പെടുന്നുണ്ട്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷമായിരിക്കും യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകുക.
അതേസമയം കൊമ്പൻ ചരിഞ്ഞുവെന്നറിഞ്ഞത് വളരെ വിഷമമായെന്നും നാട്ടിലിറങ്ങിയെങ്കിലും ആരെയും ഉപദ്രവിച്ചിരുന്നില്ലെന്നും ശാന്തനായിരുന്നുവെന്നും മാനന്തവാടിയിലെ നാട്ടുകാര്‍ പറഞ്ഞു. വയനാട്ടിലെ ഡിഎഫ്ഒമാർ രാമപുരയിലെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. എലിഫന്‍റ് സ്ക്വാഡിലെ കോര്‍ ടീമും ക്യാമ്പില്‍ തുടരുന്നുണ്ട്. കേരള -കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തുടര്‍നടപടികള്‍.