സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കാണുന്നത്; സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെ: കെ.സുധാകരന്‍

കണ്ണൂര്‍ സര്‍വകലാശാല സിലബസിലെ കാവിവല്‍ക്കരണം സര്‍ക്കാരിന്റെ അറിവോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സിലബസില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത് സി.പി.എം അറിഞ്ഞു കൊണ്ടാണ്. സിപിഎം – ബിജെപി അജണ്ടയുടെ ഭാഗമായി ആര്‍.എസ്എസിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം സര്‍വകലാശാലയെ കൂട്ടുപിടിക്കുകയാണെന്നും സുധാകരന്‍ വിമര്‍ശിച്ചു.


ബിജെപിയുടെ സഹായത്തോടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും മുഖ്യമന്ത്രിയായതില്‍ പിണറായി വിജയന് ബി.ജെ.പിയോടും മോദി സര്‍ക്കാറിനോടുമാണ് കടപ്പാടുള്ളതെന്നും സുധാകരന്‍ വിമര്‍ശിച്ചു.

ഇന്നലെ ഫേസ്ബുക് കുറിപ്പിലൂടെയും സുധാകരന്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കികളുടെ പാദസേവ ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നായിരുന്നു സുധാകരന്റെ വിമര്‍ശനം. സംഘപരിവാര്‍ കൈയ്യും കാലും കെട്ടിയിട്ട ഒരു മുഖ്യമന്ത്രിയുടെ പാവക്കൂത്താണ് കേരളം കണ്ടു കൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.