ചില ഭക്ഷണങ്ങള്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുന്നതായും ഇത് വഴി കോവിഡ് വരാനുള്ള സാധ്യത കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതായും ഗവേഷകര്‍.യുകെ ബയോബാങ്ക് ഡേറ്റ ഉപയോഗിച്ചാണ് ഇവിടുത്തെ ഗവേഷകര്‍ കോവിഡും ഭക്ഷണശീലങ്ങളുമായുള്ള ബന്ധം നിര്‍ണയിച്ചത്. 38,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ 17 ശതമാനം കോവിഡ് പോസിറ്റീവ് ആയി. കാപ്പി, പച്ചക്കറികള്‍, മുലപ്പാല്‍ തുടങ്ങിയവ കോവിഡ് വരാനുള്ള സാധ്യത 10 ശതമാനം കുറയ്ക്കുമ്പോൾ ചായ, പഴങ്ങള്‍, റെഡ് മീറ്റ് എന്നിവയ്ക്ക് ഇക്കാര്യത്തില്‍ ഗണ്യമായ മാറ്റം വരുത്താന്‍ സാധിക്കുന്നില്ലെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
ഹോട്ട് ഡോഗ്, ഡെലി മീറ്റ് പോലുള്ള സംസ്കരിച്ച ഭക്ഷണവിഭവങ്ങള്‍ കോവിഡ് സാധ്യത 10 ശതമാനം വര്‍ധിപ്പിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. സംസ്കരിച്ച ഭക്ഷണ പദാര്‍ഥങ്ങള്‍ മനുഷ്യരുടെ ഭാരം കൂട്ടുന്നതിനൊപ്പം അവരെ നിത്യ രോഗികളായും മാറ്റുന്നു. വറുത്തതും പൊരിച്ചതും അമിതമായ കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങള്‍ കോവിഡിനുള്ള അപകടസാധ്യത വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.