കേരള തീരം സര്‍ക്കാര്‍ അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കുന്നു; തെളിവു നിരത്തി ചെന്നിത്തലയുടെ ആരോപണം

ആഴക്കടല്‍ മത്സ്യ ബന്ധനകരാര്‍ വിവാദത്തില്‍ കൂടുതല്‍ ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്.അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണെന്നും 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സി ഇന്റര്‍നാഷണലുമായി ഒപ്പിട്ടുവെന്നാണ് ആരോപണം.

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുമായി ഇ.എം.സി.സി കമ്പനി ഉടമ ചര്‍ച്ച നടത്തുന്നതിന്റെ ഫോട്ടോയും ഇ.എം.സി.സി യുടെ കന്‍സപ്റ്റ് നോട്ടും ചെന്നിത്തല പുറത്ത് വിട്ടു.ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഫിഷറീസ് വകുപ്പു മന്ത്രിയുമായി ചര്‍ച്ച നടത്തിയതായി കന്‍സപ്റ്റ് നോട്ടിലും പറയുന്നു. സംശയം മുഖ്യമന്ത്രിയിലേക്കാണെന്നും മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കെ.എസ്.ഐ.എന്‍.സി യുമായി കമ്പനി കരാര്‍ ഒപ്പിട്ടെന്നും ചെന്നിത്തല ആരോപിച്ചു.

ഫിഷറീസ് വകുപ്പുമായി ഒരു കരാറും ഇ.എം.സി.സി ഉണ്ടാക്കിയിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യം സംരക്ഷിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയം. ഇ.എം.സി.സി പ്രതിനിധി തന്നെ ഓഫീസില്‍ വന്ന് കണ്ടിരുന്നു. എന്നാലത് കരാര്‍ ഒപ്പിടലിനല്ലെന്നും എത്രയോ പേര്‍ ഓഫീസില്‍ വന്ന് തന്നെ കാണാറുണ്ടെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഫിഷറീസ് നയത്തില്‍ മാറ്റം വരുത്തി എന്ന ആരോപണം തെറ്റാണ് ഫിഷറീസ് നയം മന്ത്രിസഭ അംഗീകരിച്ചതാണെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഇ.എം.സി.സിക്ക് കരാര്‍ നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.