ഉത്തരാഖണ്ഡിലെ മഞ്ഞുമല പ്രളയം; 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ മഞ്ഞുമല പ്രളയത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മറ്റുള്ള 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികള്‍ കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന്‍റെ തീവ്രത കൂട്ടിയത് .  പ്രളയത്തില്‍ അഞ്ച് പാലങ്ങളും നിരവധി വീടുകളും എന്‍‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകര്‍ന്നിട്ടുണ്ട്.  കാണാതായവരില്‍ 148 പേര്‍ ജലവൈദ്യുത പ്ലാന്‍റില്‍ ജോലി ചെയ്യുന്നവരാണ്.

അതേസമയം, നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം ശ്രമകരമായി രക്ഷപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ തുരങ്കത്തില്‍ മുപ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 2.5 കിലോമീറ്റര്‍ നീളം വരുന്ന ഈ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി കഠിന ശ്രമം തുടരുകയാണ് സൈന്യം .നദികള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പലയിടത്തും തടസപ്പെടുന്ന അവസ്ഥയാണുള്ളത് .പ്രദേശത്ത് കര-വ്യോമ-നാവിക സേനകള്‍ അക്ഷീണ പ്രയത്നം തുടരുന്നുണ്ട് .

ഈ സാഹചര്യത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍നിന്ന് രണ്ട് ലക്ഷം രൂപയും നല്‍കും. ഗുരുതരമായ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.അതെ സമയം രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്ര സഭ പിന്തുണ അറിയിച്ചിട്ടുണ്ട്.