സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ

സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 65,000 കോടി രൂപ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈ–കന്യാകുമാരി ഇടനാഴിക്ക് അനുമതി നല്‍കി. മധുര – കൊല്ലം ഇടനാഴിക്കും ബജറ്റില്‍ അനുമതി നല്‍കി. കേരളത്തില്‍ 1,100 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കൊച്ചി മെട്രോ രണ്ടാംഘട്ട വികസനത്തിന് 1967.05 കോടി രൂപയും അനുവദിച്ചു. രണ്ടാംഘട്ടത്തില്‍ 11.5 കിലേമീറ്റര്‍ ദൂരത്തിലായിരിക്കും മെട്രോ വിപുലീകരണം. ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ ജല്‍ ജീവന്‍ മിഷനും ധനമന്ത്രി പ്രഖ്യാപിച്ചു. ശുദ്ധജല പദ്ധതിക്കായി 2,87,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. വായുമലിനീകരണം കുറയ്ക്കാന്‍ 2,217 കോടി രൂപ വകയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കും. 42 നഗരങ്ങളില്‍ ശുദ്ധവായു പദ്ധതി നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.