
തിരുവനന്തപുരം: കിളിമാനൂരിൽ 59 കാരൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശാല എസ്എച്ച്ഒ അനിൽകുമാറിന് സസ്പെൻഷൻ. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു അപകടം.
വാഹനം ഓടിച്ചിരുന്നത് അനിൽകുമാറാണെന്ന് കണ്ടെത്തിയിരുന്നു. ഇയാൾ ഇപ്പോള്‍ ഒളിവിലാണ്. പൂവാർ എസ്എച്ച്ഒയ്ക്ക് പാറശാല സ്റ്റേഷൻ്റെ ചുമതല നൽകി.

റോഡിലൂടെ നടന്നു പോകുകയായിരുന്ന രാജനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോവുകയായിരുന്നു. തുടർന്ന് ചികിത്സ കിട്ടാതെ രക്തം വാർന്നാണ് കിളിമാനൂർ സ്വദേശി രാജൻ മരിച്ചത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽകുമാറിന്റെ മാരുതി 800 വാഹനമാണെന്ന് തെളിഞ്ഞത്. വാഹനം അമിത വേഗത്തിൽ അലക്ഷ്യമായി ഓടിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.


