IAS തലപ്പത്ത് വീണ്ടും പോരു കടുക്കുന്നു; പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ച് ജയതിലക്

തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയത്. ജയതിലകിനെതിരായ വിമർശനത്തിൻ്റെ പേരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. കഴിഞ്ഞ ഏപ്രിൽ 24 ന് തന്നെ പ്രശാന്തിന്റെ സസ്‌പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്

അതിനിടെ ശാരദ മുരളീധരൻ സ്ഥാനമൊഴിയുകയും ജയതിലക് ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി. എന്നാൽ ഇത് നടപ്പാക്കാതെ ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം 2 മതിയെന്ന് ഉത്തരവിറക്കി. ഇതിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ജയതിലകിൻ്റെ അധ്യക്ഷതയിൽ പുതിയ സമിതി മെയ്‌ 5 ന് യോഗം ചേർന്ന് എൻ പ്രശാന്തിൻ്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു

സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട്. ആ അനുമതി തേടിയതായും രേഖകളിലില്ല.
ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് വീണ്ടും ഫേസ് ബുക്ക് പോസ്റ്റുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ സസ്പെൻഷന് പിന്നിൽ എന്താണ് നടന്നതെന്ന കാര്യങ്ങൾ പുറത്തു വിടുമെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. സസ്പെൻഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്ത് വരുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു