ഫോണിലൂടെ വിളിച്ച് പ്രവാസിയുമായി സൗഹൃദം സ്ഥാപിച്ച് ഹണി ട്രാപ്പില്‍ കുടുക്കിയ സംഘം അറസ്റ്റിൽ
തലശ്ശേരി ധര്‍മ്മടം ചിറക്കുനി സ്വദേശി നടുവിലോനി അജിനാസ്(35), പള്ളൂര്‍ പാറാല്‍ സ്വദേശിനി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി(37) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാസിയായ നാദാപുരം ചാലപ്പുറം സ്വദേശി ഒതയോത്ത് സിറാജിൽ നിന്ന് ഥാര്‍ കാറും ഒരുലക്ഷത്തിലേറെ രൂപയുമാണ് കവര്‍ന്നത്..
സംഘത്തിലെ പ്രധാനിയായ മുക്കാളി റെയില്‍വേ അടിപ്പാതക്ക് സമീപം വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശിനി റുബൈദ(38)യെയും സഹായികളെയും പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
റുബൈദയാണ് ഫോണിൽ വിളിച്ച് സിറാജുമായി സൗഹൃദം സ്ഥാപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച റുബൈദ സിറാജിനോട് വാടക വീട്ടില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ സിറാജിനെ വാടക വീട്ടിലുണ്ടായിരുന്ന സംഘം ആക്രമിക്കുകയും ബലം പ്രയോഗിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് യുവതിയോടൊപ്പം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
മർദനത്തിന് ഇരയാക്കിയ ശേഷം 1,06,500 രൂപ കൈക്കലാക്കി ഥാര്‍ ജീപ്പുമായി കടന്നുകളയുകയായിരുന്നുവെനാണ് സിറാജ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ സിറാജിന്റെ കാര്‍ അജിനാസില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പ്രവാസി ബിസിനസുകാരനായ സിറാജ് റുബൈദക്ക് സാമ്പത്തിക സഹായം നല്‍കിയിരുന്നതായി പൊലീസ് കണ്ടെത്തി.