”എല്ലാം അവസാനിച്ചത് സെക്കന്റുകളില്‍; കണ്‍മുന്നില്‍ 3 പേര്‍ വെന്തു മരിച്ചു”; നടുക്കുന്ന ഓര്‍മ്മകള്‍ പങ്കു വെച്ച് രക്ഷപ്പെട്ട വിശ്വാസ്

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ വിമാന ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട
വിശ്വാസ് കുമാര്‍ രമേശ്
ഡി ഡി ന്യൂസിനോടാണ് ആദ്യമായി പ്രതികരിച്ചത്.
വിമാനം പറന്നുയര്‍ന്ന് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ അപകടമുണ്ടായെന്ന് വിശ്വാസ് പറയുന്നു.
‘ടേക്ക് ഓഫ് കഴിഞ്ഞ് ഉടന്‍ തന്നെ വിമാനം വായുവില്‍ തങ്ങി നില്‍ക്കുന്നതു പോലെ തോന്നി, പെട്ടെന്ന് ലൈറ്റുകള്‍ അണഞ്ഞു. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. താന്‍ ഇരുന്ന ഭാഗം കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ ഇടിച്ചിരുന്നില്ല.പെട്ടെന്ന് എക്‌സിറ്റ് ഡോര്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു.
അപ്പോഴേക്കും വിമാനം അഗ്നിഗോളമായി മാറിയിരുന്നു. ഇടതു കൈക്ക് പൊള്ളലേറ്റു. ഒരു എയര്‍ഹോസ്റ്റസും രണ്ട് യാത്രക്കാരും തന്റെ മുന്നില്‍ വെച്ചാണ് വെന്ത് മരിച്ചത്. എങ്ങനെയാണ് അതില്‍ നിന്നും ജീവനോടെ പുറത്തു വന്നതെന്ന് എനിക്കു പോലും മനസിലായിട്ടില്ല.
ഒരു നിമിഷത്തേക്ക് ഞാന്‍ മരിക്കുകയാണെന്നാണ് കരുതിയത്. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോള്‍ മാത്രമാണ് ജീവനോടെയുണ്ടെന്ന് വിശ്വസിക്കാനായത്..”
നടുക്കുന്ന ആ ഓര്‍മ്മകളെക്കുറിച്ച് വിശ്വാസ് വിശദീകരിച്ചു

ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് ഇന്ത്യയിലുള്ള കുടുംബത്തെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തമുണ്ടായത്. വിമാനത്തില്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ മരിച്ചു. നിലവില്‍ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് നാല്‍പ്പതുകാരനായ വിശ്വാസ്. എമര്‍ജന്‍സി എക്‌സിറ്റിന് സമീപമുള്ള ആകാശ കാഴ്ച കാണാനാകാത്ത സീറ്റ് പലപ്പോഴും യാത്രക്കാര്‍ തിരഞ്ഞെടുക്കാറില്ല. എന്നാല്‍ തന്‍റെ ജീവന്‍ രക്ഷിച്ചതാകട്ടെ ആ സീറ്റ് തിരഞ്ഞെടുക്കാനുള്ള തീരുമാനമാണെന്ന് ഇയാള്‍ വിശ്വസിക്കുന്നു.
വിശ്വാസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും വിശ്വാസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു