പഞ്ചാബ് അതിർത്തിയിൽ ബിഎസ്‌എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാൻ; വിട്ടുകിട്ടാനായി ഇരുസേനകളും തമ്മിൽ ചർച്ച

ദില്ലി: ബിഎസ്‌എഫ് ജവാനെ പാകിസ്ഥാൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബ് അതിർത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിർത്തി അതിർത്തി കടന്നുവെന്നാരോപിച്ചാണ് 182-ാം ബറ്റാലിയനിലെ കോൺസ്റ്റബിളായ പികെ സിംഗിനെ ഫിറോസ്‌പൂർ അതിർത്തിക്ക് സമീപത്ത് വച്ച് പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. ജവാനെ വിട്ടുകിട്ടാനായി ഇരുസേനകളും തമ്മിൽ ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കും പാകിസ്ഥാനുമിടയിൽ നടപടികൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഈ വാർത്ത പുറത്തുവരുന്നത്. കസ്റ്റഡിയിലെടുക്കുന്ന സമയം ജവാൻ യൂണിഫോമിലായിരുന്നു. സർവീസ് റൈഫിളും കയ്യിലുണ്ടായിരുന്നു. അതിർത്തി കടന്ന് നീങ്ങിയ കർഷകർക്കൊപ്പം പോവുകയായിരുന്നു അദ്ദേഹം. സീറോ ലൈൻ കഴിഞ്ഞ് 30 മീറ്റർ അകലെ വച്ചാണ് ജവാനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് പരിശോധന നടത്തുകയും തോക്ക് അടക്കമുള്ളവ പിടിച്ചെടുക്കുകയും ചെയ്തു.

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളാവുകയാണ്. പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാൻ രംഗത്തെത്തി. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. സിന്ദു നദീ ജല കരാര്‍ പ്രകാരം പാകിസ്ഥാന് ലഭിക്കേണ്ട വെള്ളം വഴിതിരിച്ചുവിടാനോ തടയാനോയുള്ള ഏതൊരു നടപടിയും യുദ്ധസമാന നടപടിയായി കണക്കാക്കുമെന്നാണ് പാകിസ്ഥാൻ വ്യക്തമാക്കുന്നത്.