കൊച്ചി ; മുൻ ചീഫ് സെക്രട്ടറിയും നിലവിൽ മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ
കെ എം എബ്രഹാമിനെതിരെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം.
പൊതു പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയില്‍ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന്
ഉത്തരവിട്ടത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചിന്‍റേതാണ് ഉത്തരവ്. അന്വേഷണ ചുമതല സിബിഐ കൊച്ചി യൂണിറ്റിന് കൈമാറിയ കോടതി കേസുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് എത്രയും വേഗം സിബിഐ സംഘത്തിന് കൈമാറണമെന്നും നിർദേശിച്ചു
കെ എം എബ്രഹാം 2015ൽ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ജോമോന്‍റെ ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് കെ എം എബ്രഹാമിന്‍റെ വീട് അളന്നതും ചോദ്യം ചെയ്തതും വിവാദമായിരുന്നു. നേരത്തെ സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തി കെ എം എബ്രഹാമിനെതിരായ പരാതി തള്ളിയിരുന്നു