നാടിനെ ഞെട്ടിച്ച കേസില്‍ ജീവപര്യന്തം ശിക്ഷ; കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ നൗഫലിനാണ് ശിക്ഷ വിധിച്ചത്

പത്തനംതിട്ട; കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർ നൗഫലിന്
ജീവപര്യന്തം ശിക്ഷ വിധിച്ചു. 1, 08000 രൂപ പിഴയും ഒടുക്കണം. 6 വകുപ്പുകളിലായി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
കൊവിഡ് ബാധിതയായ യുവതിയെ കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടു പോകേണ്ടതിനു പകരം ആറന്മുളയിലെ ആളൊഴിഞ്ഞ മൈതാനത്തേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്.

2020 സെപ്റ്റംബർ അഞ്ചിനാണ് കൊവിഡ് കെയർ സെന്‍ററിലേക്ക് കൊണ്ടു പോകുന്നതിനിടെ യുവതിയെ നൗഫൽ പീഡിപ്പിച്ചത്.
കനിവ് 108 ആംബുലൻസ് ഡ്രൈവറായിരുന്നു നൗഫൽ. പത്തനംതിട്ട നഗരത്തില്‍ നിന്ന് കോഴഞ്ചേരിയിലെ കൊവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലായിരുന്നു പീഡനം. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കി. തുടർന്നുള്ള യാത്രാമധ്യേ വിജനമായ സ്ഥലത്തെത്തിയപ്പോൾ 20കാരിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിയ ഉടനെ പെൺകുട്ടി പീ‍ഡന വിവരം വെളിപ്പെടുത്തി. പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയും ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.

പീഡന ശേഷം പ്രതി ക്ഷമാപണം നടത്തിയത് യുവതി മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് കേസിൽ നിർണായക തെളിവായി. കൂടാതെ
പെൺകുട്ടി പീഡനത്തിനിരയായെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതും ഡി എൻ എ ടെസ്റ്റും ആംബുലൻസിന്റെ ജിപിഎസ് ട്രാക്കും കേസിൽ പ്രധാന തെളിവുകളായി.