കൊച്ചി: സിപിഎം നേതാവ് എംഎം ലോറൻസിൻ്റെ മൃതദേഹം മതാചാര പ്രകാരം സംസ്കരിക്കാൻ വിട്ട് നൽകാനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചും. മൃതദേഹം വൈദ്യ പഠനത്തിന് കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു. മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് ലോറന്‍സിന്റെ പെൺമക്കളായ സുജാതയും, ആശയുമാണ് ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.
മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഉത്തരവിട്ടിരുന്നു
രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മകന് എം എല്‍ സജീവനോട്, ലോറന്‍സ് പറഞ്ഞതായുള്ള മൊഴികളുടെ അടിസ്ഥാനത്തിൽ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടു നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കി മൃതദേഹം പളളിയിൽ സംസ്കരിക്കാനായി വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പെൺമക്കള് ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിന് കൈമാറിയിരിക്കുകയാണ്.
അതേസമയം, നിയമ പോരാട്ടം തുടരുമെന്നും ഇതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും മകള്‍ ആശ ലോറൻസ് പ്രതികരിച്ചു. പിതാവ് ലോറന്‍സ് മൂത്ത മകൾ സുജാതയോട് സെമിത്തേരിയിൽ അടക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞിരുന്നു. കോടതിയിൽ ഹാജരാക്കിയ സാക്ഷികൾ പിതാവിനെ പരിചരിച്ചിരുന്നവരല്ല, കള്ളസാക്ഷികളാണ്. മെഡിക്കൽ കോളേജിന് വിട്ടു നൽകണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്നും അമ്മയെയും സഹോദരനേയും അടക്കിയത് പള്ളിയിലാണെന്നും ആശ ചൂണ്ടിക്കാട്ടി.