കാസര്‍കോട് ; പ്രവാസി വ്യവസായി പൂച്ചക്കാട് എം.സി. അബ്ദുള്‍ ഗഫൂര്‍ ഹാജിയുടെ കൊലക്കേസില്‍ പിടിയിലായ ജിന്നുമ്മയും സംഘവും സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരെയാണ് തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ്. ഇങ്ങനെയുള്ളവരെ കണ്ടെത്തി അവരുടെ കുടുംബ പശ്ചാത്തലം ശേഖരിച്ച് ജിന്നുമ്മയ്ക്ക് കൈമാറും. ജിന്നുമ്മയാണ് കഷ്ടതകളില്‍നിന്ന് മോചിപ്പിച്ചതെന്ന് ഇരയാക്കാന്‍ കണ്ടെത്തിയ ആളോട് ഇവര്‍ പറയുകയും ചെയ്യും. ഇങ്ങനെ ജില്ലയുടെ പല സ്ഥലത്തുമുള്ള പണക്കാരുടെ വീടുകളില്‍ ഈ സംഘം തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തീര പ്രദേശത്തെ ഒരു പ്രവാസിയെ ഹണി ട്രാപ്പില്‍പെടുത്തി ആഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ 14 ദിവസം ഇവര്‍ ജയിലില്‍ കിടന്നിരുന്നു. അന്ന് ഒപ്പം നിന്നവരാണ് ഇപ്പോഴത്തെ തട്ടിപ്പ് സംഘത്തിലുമുള്ളതെന്നാണ് പോലീസ് കണ്ടെത്തിയത്.
ഗഫൂര്‍ ഹാജി കൊലക്കേസില്‍ മന്ത്രവാദം നടത്തുന്ന ഷമീനയെന്ന ജിന്നുമ്മ, ഭര്‍ത്താവ് ടി.എം. ഉവൈസ്, കൂട്ടാളികളായ പി.എം. അസ്നീഫ, ആയിഷ എന്നിവരെയാണ് ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി. കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ദുര്‍മന്ത്രവാദത്തിലൂടെ സ്വര്‍ണം ഇരട്ടിപ്പിക്കാമെന്നു വിശ്വസിപ്പിച്ച് സംഘം കൈക്കലാക്കിയ 596 പവന്‍ സ്വര്‍ണം തിരികെ ആവശ്യപ്പെട്ടതിന്റെ വിരോധത്തിലാണ് കൊലപാതകമെന്ന് പ്രതികള്‍ മൊഴി നല്‍കിയതായി അന്വേഷണസംഘം പറഞ്ഞു. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ഒറ്റയ്ക്കായിരിക്കണം കര്‍മങ്ങള്‍ ചെയ്യേണ്ടതെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനായി അബ്ദുള്‍ ഗഫൂറിന്റെ ഭാര്യയും മകളും ഉള്‍പ്പെടെയുള്ളവരെ ബന്ധു വീട്ടിലേക്കു പറഞ്ഞു വിട്ടിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് അബ്ദുള്‍ ഗഫൂറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസത്തിനുള്ളില്‍ തട്ടിയെടുത്ത സ്വര്‍ണം കാസര്‍കോടിന് പുറത്തും വിറ്റെന്ന പ്രതികളുടെ പുതിയ മൊഴിയെത്തുടര്‍ന്ന് അന്വേഷണം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിച്ചു. കാസര്‍കോട് ജില്ലയിലെ എട്ടോളം ജ്വല്ലറികളിൽ സ്വര്‍ണ്ണം വിറ്റെന്നായിരുന്നു പ്രാഥമിക മൊഴിയെടുപ്പില്‍ പ്രതികള്‍ പറഞ്ഞത്. ബന്ധുക്കളായ 12 പേരില്‍ നിന്നാണ് അബ്ദുള്‍ ഗഫൂര്‍ പ്രതി ഷമീനയെന്ന ജിന്നുമ്മയ്ക്ക് മന്ത്രവാദത്തിനായി 596 പവന്‍ സ്വര്‍ണ്ണം നല്‍കിയത്. സ്വര്‍ണ്ണം ആഡംബര ജീവിതത്തിനും ഭൂമിയിടപാടിനും ഉപയോഗിച്ചുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.