യുപി ആശുപത്രിയിലെ തീപ്പിടുത്തത്തില്‍ മരിച്ച 7 കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കും പല കുഞ്ഞുങ്ങളുടെയും നില ഗുരുതരം

ഉത്തര്‍പ്രദേശ് മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തിൽ കൊല്ലപ്പെട്ട 7 കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞു. മറ്റ് കുഞ്ഞുങ്ങളെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ഉൾപ്പെടെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
ത്സാൻസി ജില്ലയിലെ മഹാറാണി ലക്ഷ്‌മി ബായ് മെഡിക്കൽ കോളേജില്‍ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായ അഗ്നിബാധയില്‍ 10 നവജാത ശിശുക്കൾ മരിച്ചിരുന്നു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്.
തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം നവജാത ശിശുക്കളാണ് ഉണ്ടായിരുന്നതെന്ന് ജില്ലാ മജിസ്ട്രേറ്റ് അവിനാശ് കുമാർ അറിയിച്ചു. പൊള്ളലേറ്റ കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി.

ഷോർട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ത്രിതല അന്വേഷണത്തിന് യുപി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 12 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ത്സാൻസി ഡിവിഷണൽ കമ്മിഷണർ, മേഖലാ ഡെപ്യൂട്ടി ഐജി എന്നിവർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. തീപിടിത്തത്തിന് കാരണംആശുപത്രിക്കുണ്ടായ വീഴ്‌ചയാണോ എന്ന് ആരോഗ്യ വകുപ്പ് അന്വേഷിക്കും. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത്