IAS ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ ഉത്തരവിൽ ഗുരുതര ആരോപണങ്ങൾ ; മത ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെ

തിരുവനന്തപുരം ; വ്യവസായ ഡയറക്ടര്‍ കെ.ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ ഇരുവര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങൾ.
അതീവ ഗൗരവമുള്ള കണ്ടെത്തലുകളാണ് ഗോപാലകൃഷ്ണനെതിരേയുള്ളത്. മതാടിസ്ഥാനത്തിലുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചത് ഗോപാലകൃഷ്ണന്‍ തന്നെയാണ് എന്നാണ് കണ്ടെത്തല്‍. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഫോണ്‍ ഹാക്ക് ചെയ്‌തെന്ന വാദവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാധാരണ ജനവിഭാഗത്തില്‍ പെട്ടവരാണെങ്കിലും വര്‍ഗീയ ചേരിതിരിവിന് പരസ്യമായി ഗ്രൂപ്പ് ഉണ്ടാക്കുക എന്നത് ഗുരുതര കുറ്റമാണ്. ആ കുറ്റമാണ് ഇപ്പോള്‍ രാജ്യത്തെ ഉന്നത സര്‍വീസായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ചെയ്തിരിക്കുന്നത്. കേരളത്തിലെ ഐഎഎസ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉദ്യോഗസ്ഥന്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചതെന്ന് പരാമര്‍ശമുണ്ട്. ഫോണ്‍ റീസെറ്റ് ചെയ്ത ശേഷമാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്. ഇതിലൂടെ ഗോപാലകൃഷ്ണന്‍ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നതും വ്യക്തമാണ്.

‘ഉന്നതി’ സിഇഒ ആയിരിക്കെ താന്‍ ഫയല്‍ മുക്കിയെന്ന ആരോപണത്തിന് പിന്നില്‍ ധന അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലക് ആണെന്ന പരസ്യ ആരോപണവും അധിക്ഷേപവവുമായി രംഗത്തെത്തിയതാണ് കൃഷി വകുപ്പ് സെക്രട്ടറി എന്‍ പ്രശാന്തിന് സസ്‌പെന്‍ഷന് കാരണമായത്. ഭരണ സംവിധാനത്തിലെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യമാണ് പ്രശാന്തിന് ഉണ്ടായിരുന്നതെന്നാണ് ഉത്തരവില്‍ പറയുന്നത്. ഐഎഎസിനോട് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തില്‍ ഒരിക്കലും ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനില്‍ നിന്നുണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് പ്രശാന്ത് നടത്തിയതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.