മേയർ ആര്യ രാജേന്ദ്രന്‍ – ഡ്രൈവർ തര്‍ക്കം; ഹർജി തള്ളി കോടതി, അന്വേഷണ സംഘത്തിന് നിർദ്ദേശങ്ങൾ

തിരുവനന്തപുരം: മേയറും കെ.എസ്.ആർ.ടി.സി. ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. മേയർ ആര്യ രാജേന്ദ്രനെതിരെ ഡ്രൈവർ യദു നൽകിയ ഹർജിയാണ് തിരുവനന്തപുരം സി.ജെ.എം. കോടതി തള്ളിയത്.
കേസ് ശരിയായ ദിശയിൽ മുന്നോട്ട് പോകണമെങ്കിൽ കോടതിയുടെ മേൽനോട്ടം ആവശ്യമാണെന്നായിരുന്നു യദുവിന്റെ ആവശ്യം.
എന്നാല്‍ ഇപ്പോൾ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

ഹർജി തള്ളിയെങ്കിലും അന്വേഷണ സംഘത്തിന് ചില നിർദേശങ്ങൾ കോടതി നൽകി. സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.
യദുവിന്റെ ഹർജിയിലെ ഒന്നും രണ്ടും പ്രതികളായ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎയും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.