വീട്ടമ്മയുടെ ബലാൽസംഗ പരാതി; മലപ്പുറം മുൻ SP അടക്കമുള്ള പോലീസുകാർക്കെതിരെ കേസെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി ; ബലാത്സംഗ പരാതിയിൽ മലപ്പുറം മുന്‍ മുൻ എസ്പി സുജിത്ത് ദാസടക്കമുള്ള പൊലീസുദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. പൊന്നാനി എസ്.എച്ച്.ഒ വിനോദ്, ഡി.വൈ.എസ്.പി ബെന്നി, മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസ് അടക്കമുള്ളവർ ബലാൽസംഗം ചെയ്തെന്നായിരുന്നു പൊന്നാനി സ്വദേശിനിയായ വീട്ടമ്മയുടെ പരാതി. സർക്കിൾ ഇൻസ്പെക്ടർ വിനോദ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. നവംബർ ഒന്നിന് ഹർജി വീണ്ടും പരിഗണിക്കും.

ബലാല്‍സംഗ പരാതിയില്‍ പൊലീസുദ്യോഗസ്ഥർക്കെതിരെ കേസ് എടുക്കാൻ പൊന്നാനി മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.
സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ എന്തുകൊണ്ട് ഇത്ര വർഷവും നടപടിയെടുക്കാതിരുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ വിമർശിച്ചിരുന്നു. 2022ൽ വീട്ടിലെ ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പരാതിയുമായി പോയ തന്നെ പോലീസുദ്യോഗസ്ഥര്‍.

സഹായിക്കാമെന്ന വ്യാജേന ബലാത്സംഗം ചെയ്തെന്നായിരുന്നു വീട്ടമ്മ നൽകിയ പരാതി. വീട്ടമ്മ ആഴ്ചകൾക്ക് മുമ്പ് പരാതി നൽകിയിട്ടും പോലീസും സര്‍ക്കാരും ഇതുവരെ കാര്യമായ നടപടി എടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടമ്മ പൊന്നാനി കോടതിയെ സമീപിച്ചത്.