‘പമ്പിന് അപേക്ഷിച്ചയാളും ദിവ്യയുടെ ഭർത്താവും അടുത്ത സുഹൃത്തുക്കള്‍’; ഗൂഢാലോചന മണക്കുന്നെന്ന് കെ സുരേന്ദ്രൻ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെ ആയിരുന്നു വിമര്‍ശനം.

“ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി.പി ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പ് തന്നെ ദിവ്യയുടെ കുടുംബത്തിനു വേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങൾ ലംഘിച്ചു കൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞു കിടപ്പുണ്ട്. റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിനു വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു”. ഇങ്ങനെയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്കില്‍ കുറിച്ചത്.

എഡിഎമ്മിന്റെ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. ഇരു പാർട്ടികളും പള്ളിക്കുന്നിൽ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിച്ചു. പ്രസിഡണ്ടിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണമെന്നും ദിവ്യ രാജി വെക്കണം എന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.