തൃശ്ശൂർ പൂരപ്പറമ്പിൽ സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങിയതിൽ പരാതി നൽകി; ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്ന് ആരോപണം

തൃശ്ശൂർ പൂരം അലങ്കോലമാക്കിയെന്ന വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ സുരേഷ് ഗോപി പൂരപ്പറമ്പിൽ ആംബുലൻസിൽ എത്തിയതില്‍ പരാതി നല്‍കി. അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ സന്തോഷ് കുമാറാണ് പരാതിയുമായി രംഗത്ത് വന്നത്. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് പരാതി നൽകിയത്. സേവഭാരതിയുടെ ആംബുലൻസിൽ സുരേഷ് ഗോപി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു .മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്താണ് സുരേഷ് ഗോപി ആംബുലൻസിലെത്തിയത്.

ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിൽ എത്തിച്ചത്. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലിറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹിക്കു വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എഡിജിപിയെ കണ്ടതെന്നും ആരോപണമുണ്ട്.

വരാഹി അനലിറ്റിക്സ് ബിജെപിയുടെ രാജ്യത്തെ ആകെ തെരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന സ്ട്രാറ്റജിക്കൽ ഏജൻസിയാണ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാർ. ജയകുമാർ ആണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയകുമാർ തൃശ്ശൂരിൽ ഉണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ഗോപിയെ തൃശ്ശൂരിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

അതേ സമയം തിരുവമ്പാടി വിഭാഗം പൂരം നിർത്തി വെച്ചതിന് പിന്നാലെ പ്രശ്ന പരിഹാരത്തിനാണ് സുരേഷ് ഗോപി ആംബുലൻസില്‍ വന്നിറങ്ങിയതെന്നു പറയുന്നു. ആരോഗ്യപ്രശ്നം കാരണമാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. അതേ സമയം ഇതിന് പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടു വരണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാനാർത്ഥിയായിരുന്ന വി.എസ് സുനിൽകുമാറും രംഗത്തെത്തിയിരുന്നു.