സിനിമ പ്രൊഡക്ഷൻ കൺട്രോളറായ ഷാനുവിന്റെ മരണം; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ..

കൊച്ചിയിലെ ഹോട്ടലിലാണ് ഷാനുവിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 10 ദിവസത്തിലേറെയായി ഇയാൾ ഇവിടെ താമസിച്ചു വരികയായിരുന്നു. നടി നൽകിയ ബലാത്സംഗ പരാതിയിൽ ഇയാൾക്കെതിരെ മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2018 ൽ സിനിമയിലും സീരിയലിലും അവസരം വാഗ്ദാനം ചെയ്ത് ചൂഷണത്തിന് ഇരയാക്കി എന്നതാണ് നടിയുടെ പരാതി.

ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ഷാനുവിന്റെ മൃതശരീരത്തിൽ മർദ്ദനത്തിന്റെയും മുറിവേറ്റതിന്റെയും പാടുകൾ ഉണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യ ചെയ്യേണ്ട ഒരു കാര്യവും ഷാനുവിന് ഇല്ല. മരണത്തിന് പിന്നിൽ മറ്റാളുകളുണ്ട് എന്നാണ് ബന്ധുക്കളുടെ ആരോപണം.

ഈ മാസം 11നാണ് ഷാനു രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹോട്ടലിൽ മുറി എടുത്തത്. രണ്ട് ദിവസം മുമ്പ് കൂടെയുണ്ടാ യിരുന്നവർ പോയി. തിങ്കളാഴ്ച വൈകീട്ട് ഹോട്ടൽ ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് കുളിമുറിയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ മൃതദേഹം കാണുന്നത്. അടുത്ത് മദ്യക്കുപ്പികൾ ചിതറി കിടക്കുന്നുണ്ടായിരുന്നു .സംഭവത്തിൽ അസ്വാഭാവിക മരണത്തിന് സെന്‍ട്രല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.