ആലപ്പുഴയിൽ ഭാര്യയെയും മകനെയും തീ കൊളുത്തി, ഗൃഹനാഥൻ തൂങ്ങിമരിച്ചു

ആലപ്പുഴ : ആര്യാട് മകനെയും ഭാര്യയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങി മരിച്ചു. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ നായരാണ് (77) വെള്ളിയാഴ്ച പുലർച്ച നാലുമണിയോടെ മകനെയും ഭാര്യയെയും തീകൊളുത്തിയ ശേഷം തൂങ്ങി മരിച്ചത്. ആലപ്പുഴയിലെ ഹോട്ടൽ ജീവനക്കാരനായിരുന്നു ശ്രീകണ്ഠൻ നായർ. എന്നാൽ കുറെയായി ഇയാൾ ജോലിക്ക് പോയിരുന്നില്ല. ഇയാൾ പതിവായി ഭാര്യയും മക്കളുമായി വഴക്കിടാറുണ്ടായിരുന്നു. വ്യാഴാഴ്ചയും ഇയാൾ വഴക്കിട്ടെന്ന് ബന്ധുക്കൾ വിവരം നൽകിയിട്ടുണ്ട്.തുടർച്ചയായി വഴക്കുണ്ടാക്കുന്ന ശ്രീകണ്ഠൻ നായരോട് ഇനിയും വീട്ടിൽ താമസിക്കരുതെന്ന് ബന്ധുക്കളും മക്കളും നിർദ്ദേശിച്ചിരുന്നു. വെള്ളിയാഴ്ച വരെയായിരുന്നു മാറി താമസിക്കാനായി ഇയാൾക്ക് സമയം അനുവദിച്ചത്.

ശ്രീകണ്ഠൻ നായരുടെ ഇളയ മകൻ ഉണ്ണി ടാക്സി ഡ്രൈവറാണ്. ഉണ്ണിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്നു. രാത്രി ഉണ്ണി ഉറങ്ങിക്കിടക്കുമ്പോഴാണ്,മുറിയുടെ ജനാല തകർത്ത് മുറികകത്തേക്ക് ശ്രീകണ്ഠൻ നായർ പെട്രോൾ ഒഴിച്ച് തീ വെക്കുന്നത്. ഭാര്യയുടെ മുറിയിലും ഇയാൾ തീ കൊളുത്തി . നിലവിളി കേട്ട് എത്തിയ ഉണ്ണി അച്ഛനെ മുറിയിൽ പൂട്ടിയശേഷം,അമ്മയെ രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ പൂട്ടിയിട്ട മുറിയിലെ ഫാനിൽ ശ്രീകണ്ഠൻ നായർ തൂങ്ങിമരിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടയിൽ ഉണ്ണിയ്ക്കും പൊള്ളലേറ്റു. ഇതിനിടെ പ്ലാസ്റ്റിക് സീലിങ്ങ് കത്തി ഓനമയുടെ ദേഹത്തു വീഴുകയും ചെയ്തു. 50 ശതമാനം പൊള്ളലുണ്ട് ഓമനയ്ക്ക്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി തീ കെടുത്താൻ ശ്രമിച്ചു. ആലപ്പുഴയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് പൂർണ്ണമായും തീയണച്ചത്.ഗുരുതരമായി പൊള്ളലേറ്റ ഓമനയെയും , ഇളയ മകൻ ഉണ്ണിയെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓമനയുടെ നില ഗുരുതരമായി തുടരുകയാണ്. ശ്രീകണ്ഠൻ നായരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.