ഇന്ത്യ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. യുഎസിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് ഇന്ത്യ അവസാന എട്ടിലെത്തിത്.

ന്യൂയോര്‍ക്ക്:  നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസ് 111 റണ്‍സ് വിജയലക്ഷ്യമാണ് യുഎസ് മുന്നോട്ട് വച്ചത്. നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. സൂര്യകുമാര്‍ യാദവ് (49 പന്തില്‍ 50), ശിവം ദുബെ (35 പന്തില്‍ 31) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു.

മോശമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 10 റണ്‍സ് മാത്രമുള്ളപ്പോള്‍ വിരാട് കോലി (0), രോഹിത് ശര്‍മ (3) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സൗരഭ് നേത്രവല്‍ക്കറാണ് ഇരുവരേയും മടക്കിയത്. പിന്നീട് എട്ടാം ഓവറില്‍ റിഷഭ് പന്തും (18) മടങ്ങി. ഇതോടെ മൂന്നിന് 39 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിചേര്‍ത്ത് സൂര്യ-ദുബെ സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 49 പന്തുകള്‍ നേരിട്ട സൂര്യ രണ്ട് വീതം സിക്‌സും ഫോറും നേടി. ദുബെ 35 പന്തുകള്‍ നേരിട്ടും. ഒരോ സിക്‌സും ഫോറും ദുബെയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

നേരത്തെ, എട്ട് വിക്കറ്റുകള്‍ യുഎസിന് നഷ്ടമായിരുന്നു. മോശമായിരുന്നു യുഎസിന്റെ തുടക്കം. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് നേടി അര്‍ഷ്ദീപ് സിംഗ് യുഎസിനെ പ്രതിരോധത്തിലാക്കി. ഷയാന്‍ ജഹാഗീര്‍ (0), ആന്‍ഡ്രീസ് ഗൗസ് (2) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യ ഓവറില്‍ അര്‍ഷ്ദീപ് നേടിയത്. നാലാമനായി എത്തിയ ആരോണ്‍ ജോണ്‍സിനെ (11) ഹാര്‍ദിക് പാണ്ഡ്യയും മടക്കി. ചെറുത്ത് നിന്ന് സ്റ്റീവന്‍ ടെയ്‌ലറെ (24) അക്‌സര്‍ പട്ടേല്‍ ബൗള്‍ഡാക്കിയതോടെ യുഎസ് നാലിന് 56 എന്ന നിലയിലായി. പിന്നീട് നിതീഷ് – കോറി ആന്‍ഡേഴ്‌സണ്‍ (14) സഖ്യം 25 റണ്‍സ് കൂട്ടിചേര്‍ത്തു

ഇരുവരും മടങ്ങിയത് അല്‍പം കൂടി മികച്ച ടോട്ടലെന്ന യുഎസിന്റെ പ്രതീക്ഷയും മങ്ങി. ഹര്‍മീത് സിംഗാണ് (10) പുറത്തായ മറ്റൊരു താരം. ഷാഡ്‌ലി വാന്‍ ഷാക്‌വിക് (11) പുറത്താവാതെ നിന്നു. ജസ്ദീപ് സിംഗ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപിന് പുറമെ ഹാര്‍ദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് വീഴ്ത്തി. അക്‌സര്‍ പട്ടേലിന് ഒരു വിക്കറ്റ്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങിയ ജസ്പ്രിത് ബുമ്രയ്ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല. ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മലയാളി താരം സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പുറത്തിരുന്നു.