അഖിലിനെ കൊന്നത്, അനന്തുവിനെ കൊന്ന പ്രതികൾ തന്നെ; കൊടും ക്രിമിനലുകളെന്ന് പോലീസ്

തിരുവനന്തപുരം: കരമനയിലെ അഖിലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കൊടും ക്രിമിനലുകൾ. 2019ൽ അനന്തു ഗിരീഷെന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി കൊന്ന കേസിലെ പ്രതികള്‍ തന്നെയാണ് ഇന്നലെ അഖിലിനെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി

ഏപ്രില്‍ 25-ന് പാപ്പനംകോട്ടെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ പ്രതികാരമായാണ് മരുതൂര്‍ കടവ് പ്ലാവില വീട്ടില്‍ അഖിലിനെ കരമന മരുതൂർ കടവിൽ നടുറോഡിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. നിരവധി തവണ ദേഹത്ത് കല്ലെടുത്ത് ഇടുന്നതുൾപ്പടെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ വ്യക്തമാണ്

സമാനമായ രീതിയിൽ ക്രൂരമായി ആക്രമിച്ചായിരുന്നു 2019ൽ നടന്ന അനന്തു ഗീരീഷ് കൊലപാതകവും.
2019 മാര്‍ച്ചിലാണ് അനന്തു കൊല്ലപ്പെടുന്നത്, ഇതിനും കാരണമായത് മുൻ വൈരാഗ്യമായിരുന്നു. തുടര്‍ന്ന് പ്രതികളിലൊരാളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ അനന്ദുവിനെ തട്ടിക്കൊണ്ട് വന്ന് കാട് പിടിച്ച സ്ഥലത്ത് എത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒരുദിവസം മുഴുവന്‍ പീഡിപ്പിച്ചായിരുന്നു ക്രൂര കൊലപാതകം.

മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്‍റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളിൽ സിഗരറ്റ് വച്ച് പൊള്ളിച്ചു. തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയിൽ ചേർത്തു വെച്ച് മർദ്ദിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. വിഷ്ണുരാജ്, ഹരിലാൽ, വിനീത് കൃഷ്ണ, അനീഷ്, അഖിൽ, വിജയരാജ്, ശരത് കുമാർ, മുഹമ്മദ് റോഷൻ, സുമേഷ്, അരുണ്‍ ബാബു, അഭിലാഷ്, റാം കാർത്തിക, വിപിൻ രാജ് എന്നിവരായിരുന്നു അനന്തു വധക്കേസിലെ പ്രതികള്‍. അഖിൽ വധക്കേസിൽ നിലവില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷ് രാജ്, അഖിൽ, സുമേഷ്, അനീഷ് എന്നിവരെ കൂടി ഇനി പിടികൂടാനുണ്ട്