പത്തനംതിട്ട: രാജീവ് ഗാന്ധി വധക്കേസിലെ തന്റെ സംശയങ്ങള്‍ക്ക് ആന്റോ ആന്റണി മറുപടി പറയണമെന്ന് മേജര്‍ രവി. പുല്‍വാമാ ആക്രമണത്തിന് പിന്നില്‍ എന്‍ഡിഎ സര്‍ക്കാരാണെന്ന പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പരാമർശത്തിന് പിന്നാലെയാണ് മേജര്‍ രവിയുടെ പ്രതികരണം
ഇന്ദിരാ വധവും രാജീവ് വധവും തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് നടന്നത്. ഇതും ആസൂത്രിതമാണോയെന്ന് മേജര്‍ രവി ചോദിച്ചു. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദി 40 പട്ടാളക്കാരെ ബലി കൊടുത്തുവെന്നാണ് എംപി ആരോപിച്ചത്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയാണോ അന്ന് ഇന്ദിരാഗാന്ധിയെ വധിച്ചത്. രാജീവ് ഗാന്ധി വധം നടന്ന വര്‍ഷവും തിരഞ്ഞെടുപ്പ് നടന്നിരുന്നു. അതിലും മറുപടി പറയണമെന്ന് മേജര്‍ രവി പറഞ്ഞു
രാജീവ് വധക്കേസ് പുനരന്വേഷിക്കണമെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു. ശിവരശനെ ജീവനോടെ പിടികൂടാമായിരുന്നു. പ്രതികളെ ജീവനോടെ പിടികൂടാനുള്ള അനുമതി തങ്ങള്‍ക്ക് ലഭിച്ചില്ല. ശിവരശന്‍ ആത്മഹത്യ ചെയ്യുന്നത് വരെ പിടികൂടാന്‍ അനുമതി കിട്ടിയില്ല, മറിച്ച് കാത്തിരിക്കൂ എന്നായിരുന്നു കിട്ടിയ നിര്‍ദ്ദേശം. ശിവരശനെ ജീവനോടെ പിടികൂടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ രാജിവ് വധക്കേസിലെ ചുരുള്‍ അഴിയുമായിരുന്നുവെന്നും മേജര്‍ രവി പറഞ്ഞു. ജയിലില്‍ കിടന്നിരുന്ന പ്രതികളെ കാണാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും എന്തിനാണ് പോയത്? സ്വന്തം അച്ഛനെ കൊന്ന കുറ്റവാളികളെ കാണാന്‍ മക്കള്‍ ജയിലില്‍ പോകാറുണ്ടോ? ആന്റോ ആന്റണി ഒരു കാര്യം ആരോപിച്ചുതു കൊണ്ടാണ് താന്‍ ഇക്കാര്യങ്ങളെല്ലാം ഉന്നയിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. താന്‍ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ കണക്കാക്കി പട്ടാള ക്യാമ്പിലെത്ത് ദീപാവലി ആഘോഷിച്ചയാളാണ് പ്രധാനമന്ത്രി. അദ്ദേഹം ഇതുപോലൊരു കുറ്റകൃത്യം ചെയ്യുമെന്ന് നിങ്ങള്‍ക്ക് എങ്ങനെയാണ് പറയാന്‍ കഴിയുന്നതെന്നും മേജര്‍ രവി ചോദിച്ചു