മെമ്മറി കാര്‍ഡിലെ പരിശോധന; അന്വേഷണം ആവശ്യപ്പെട്ട് നടിയുടെ സഹോദരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിതയുടെ സഹോദരന്‍ രംഗത്തെത്തി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണം. താരപദവിയുള്ള പെണ്‍കുട്ടിക്കാണ് ഇങ്ങനെ സംഭവിച്ചത്. സാധാരണ പെണ്‍കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കില്‍ എന്തായിരിക്കും അവസ്ഥയെന്നും സഹോദരന്‍ ചോദിച്ചു

സത്യം എന്നും തനിച്ച് നില്‍ക്കും. നുണയ്ക്ക് എന്നും തുണ വേണം. കേസ് ഒത്തു തീര്‍ത്തതായി കൂടെയുള്ളവര്‍ പോലും പറഞ്ഞു പരത്തി. എല്ലാറ്റിനും ഉള്ള മറുപടിയാണ് കാലം വെളിപ്പെടുത്തിയത്. കേസില്‍ ഇതുവരെ ഉണ്ടായത് കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ്. നീതിപീഠം ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ല. ഇതില്‍ ദേഷ്യത്തേക്കാള്‍ ഉപരി വേദനയുണ്ട്. ഒരിക്കല്‍ പോലും കാണാത്ത, പിന്തുണച്ചവരാണ് തങ്ങളുടെ ഊര്‍ജ്ജമെന്നും അതിജീവിതയുടെ സഹോദരന്‍ പറഞ്ഞു.

നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്ന് അതിജീവിതയും പ്രതികരിച്ചിരുന്നു. കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ പരിശോധിച്ചത് താനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച സ്വകാര്യത എന്ന മൗലികാവകാശത്തിന്‍റെ ലംഘനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു