മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മരണം വരെ സംഭവിക്കാവുന്ന കുറ്റ കൃത്യം; KSUകാർക്കെതിരെ ​വധശ്രമത്തിന് കേസ്

തിരുവനന്തപുരം: നവകേരള ബസ്സിനു നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ ​വധശ്രമത്തിന് കേസെടുത്തു മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മരണം വരെ സംഭവിക്കാവുന്ന കൃത്യമാണ് നടന്നിരിക്കുന്നതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. എറണാകുളം ഓടക്കാലിയിൽവച്ച് ഇന്നലെയാണ് ബസ്സിനു നേരെ കെഎസ്‌യു പ്രവർത്തകരുടെ ഷൂ ഏറുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കെഎസ്‌യു പ്രവർത്തകരെ കുറുപ്പംപടി പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷൂ എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അക്രമം നടന്നയുടൻ പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു

അതിനിടെ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. ഷൂ എറിഞ്ഞത് വൈംകാരിക പ്രതിഷേധമാണ് .അത് സമരമാർഗമോ ജനാധിപത്യ രീതിയോ അല്ലെന്നും ഇനി തുടരില്ലെന്നും അലോഷ്യസ് വ്യക്തമാക്കി. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡിവൈഎഫ്‌ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു