പഴയങ്ങാടിയിലെ മർദ്ദനം; 14 CPM – DYFI പ്രവർത്തകർക്കെതിരെ കേസ്. വധശ്രമക്കുറ്റവും ചുമത്തി

കണ്ണൂര്‍: നവകേരള ബസിന് നേരെ പഴയങ്ങാടിയില്‍ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് പഴയങ്ങാടി പൊലീസ്
കേസെടുത്തത്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്നാണ് എഫ്ഐആറില്‍ പറയുന്നത്.

കല്യാശ്ശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞ് തളിപ്പറമ്പിലേക്കുള്ള യാത്രാമദ്ധ്യേ എരിപുരത്തെത്തിയപ്പോൾ ആണ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി വീശിയത്. പിന്നാലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ജില്ലാ വൈസ് പ്രസിഡന്റ് സുധീഷിനെ സിപിഎം,
ഡി വൈ എഫ് ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരും വളഞ്ഞിട്ട് തല്ലി.

കരിങ്കൊടി കാണിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും
ആത്മഹത്യാ സ്ക്വാഡ് ആയി കോണ്‍ഗ്രസ് മാറിയെന്നും
എം വി ഗോവിന്ദൻ ആരോപിച്ചു. സിപിഎമ്മിന്‍റേത് ആസൂത്രിത ആക്രമണം ആണെന്നും കൈകാര്യം ചെയ്യാനാണ് തീരുമാനമെങ്കിൽ തിരുവനന്തപുരം വരെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും കെ സുധാകരനും വി ഡി സതീശനും പ്രതികരിച്ചു